ശബരിമല വിമാനത്താവള പദ്ധതി: ഭൂമിക്കച്ചവടത്തിനുള്ള ശ്രമമെന്ന് ആരോപണം, സമരം പ്രഖ്യാപിച്ച് ആദിവാസി സംഘടന

By Web TeamFirst Published Feb 23, 2020, 9:34 AM IST
Highlights

2264 ഏക്കർ വരുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിൽ 600 ഏക്കറാണ് നിർദ്ദിഷ്ട വിമാന താവള പദ്ധതിക്കായി വേണ്ടി വരുന്നത്. ശേഷിക്കുന്ന ഭൂമി ബിലിവേഴ്സ് ചർച്ചിന് കൈമാറുക വഴി ഭൂമി കച്ചവടത്തിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി ആരോപിക്കുന്നു. 

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് സംഘടനകൾ. വിമാനത്താവള പദ്ധതിയുടെ മറവിൽ ഭൂമി കച്ചവടത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.

ഹാരിസൺസ് മലയാളം പ്ലാന്‍റേഷൻസ് നിയമവിരുദ്ധമായി ബിലിവേഴ്സ് ചർച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ശബരിമല വിമാനതാവള പദ്ധതിക്ക് ഉപയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2264 ഏക്കർ വരുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിൽ 600 ഏക്കറാണ് നിർദ്ദിഷ്ട വിമാന താവള പദ്ധതിക്കായി വേണ്ടി വരുന്നത്. ശേഷിക്കുന്ന ഭൂമി ബിലിവേഴ്സ് ചർച്ചിന് കൈമാറുക വഴി ഭൂമി കച്ചവടത്തിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി ആരോപിക്കുന്നു. 

എസ്റ്റേറ്റിൽ കുടിൽ കെട്ടി സമരം ഉൾപ്പെടെ ആരംഭിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി ഫെബ്രുവരി 24 ന് പത്തനംതിട്ടയിൽ നിന്ന് ചെറുവള്ളി എസ്റ്റേറ്റിലേക്ക് മാർച്ച് നടത്തും.ആദിവാസി ഗോത്രമഹാസഭ അടക്കം വിവിധ സംഘടനകളെ സമരത്തിൽ പങ്കെടുപ്പിക്കും.ചെറുവള്ളി എസ്റ്റേറ്റ് കൈമാറ്റം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി വ്യക്തമാക്കുന്നു. ഭൂരഹിതരായ ആദിവാസി ദളിത് വിഭാഗങ്ങൾക്കും തോട്ടം തൊഴിലാളികൾക്കുമായി എസ്റ്റേറ്റ് ഏറ്റെടുത്ത് വിതരണം ചെയ്യണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

click me!