ആദിക്കാട്ടുകുളങ്ങരി പുലിയിറങ്ങിയെന്ന് തെറ്റായ പ്രചാരണം. കഴിഞ്ഞദിവസം ഇവിടെ കണ്ടത് കാട്ടുപൂച്ചയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് ആദിക്കാട്ടുകുളങ്ങര കിഴക്കേ വിള ഹനീഫയുടെ വീടിനു സമീപം പുലിയെ കണ്ടതായാണ് സംശയം.
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരി പുലിയിറങ്ങിയെന്ന് തെറ്റായ പ്രചാരണം. കഴിഞ്ഞദിവസം ഇവിടെ കണ്ടത് കാട്ടുപൂച്ചയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് ആദിക്കാട്ടുകുളങ്ങര കിഴക്കേ വിള ഹനീഫയുടെ വീടിനു സമീപം പുലിയെ കണ്ടതായാണ് സംശയം. വീടിനു സമീപം ശബ്ദം കേട്ട് നോക്കാനെത്തിയപ്പോള്‍ പുലിയോട് സാമ്യമുള്ള മഞ്ഞയും കറുപ്പും നിറത്തിലുള്ള ജീവി ഓടി പോകുന്നതാണ് കണ്ടത്.
ജീവിയെ കണ്ടതോടെ പുലിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഭീതിയിലായ വീട്ടുകാരും അയല്‍വാസികളും നാട്ടുകാരും പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഗ്രാമ പഞ്ചായത്ത് അംഗം ഐഷാബീവി ബന്ധപ്പെട്ടതിനെ തുടർന്ന് റാന്നി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ദ്രുത കർമ്മ സേനസ്ഥലത്തെത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ കാട്ടുപൂച്ചയാണെന്ന നിഗമനത്തിൽ എത്തുകയുമായിരുന്നു.പരിശോധനയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെആർ ദിലീപ് കുമാർ, യേശുദാസൻ, രാജേഷ് ,രജനീഷ് എന്നിവർ നേതൃത്വം നൽകി.
തെരച്ചിലില്‍ ഒരു ജീവിയെയും കണ്ടെത്താനായില്ല. പുലിയെ കണ്ടെന്ന് പറയുന്ന വീടിന് സമീപത്തു നിന്നും പുലിയുടേതെന്ന് തോന്നുന്ന കാൽപ്പാടുകളും രോമങ്ങളും കണ്ടെത്തി. പ്രദേശത്ത് കണ്ടെത്തിയ കാൽപാദത്തിന്റെ ചിത്രം പുലിയുടേതല്ല കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ന് രാവിലെ കോന്നിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമികാന്വേഷണത്തില്‍ പുലിയോട് സാദൃശ്യമുള്ള കോസ്റ്റല്‍ ഏരിയയില്‍ കാണപ്പെടുന്ന ഫിഷിങ് ക്യാറ്റ് എന്ന ഇനത്തില്‍പ്പെട്ട കാട്ടുപൂച്ചയാണ് ഇതെന്നും സ്ഥിരീകരിച്ചു. ഇവ മനുഷ്യനെ ആക്രമിക്കില്ലെന്നും ഇവിടെ പുലി ഇറങ്ങാനുള്ള സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു
പ്രതീകാത്മക ചിത്രം