നിർമാണോദ്ഘാടനം പിന്നിട്ട് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് റോഡ് ഇടിയുന്നു. നീർക്കുന്നം എസ്എൻ കവല കഞ്ഞിപ്പാടം റോഡാണ് ഇടിഞ്ഞു തുടങ്ങിയത്. കൊപ്പാറക്കടവ് പാലത്തിന് കിഴക്ക് കഞ്ഞിപ്പാടം വരെ പല ഭാഗങ്ങളിലായാണ് റോഡ് ഇടിയുന്നത്.
അമ്പലപ്പുഴ: നിർമാണോദ്ഘാടനം പിന്നിട്ട് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് റോഡ് ഇടിയുന്നു. നീർക്കുന്നം എസ്എൻ കവല കഞ്ഞിപ്പാടം റോഡാണ് ഇടിഞ്ഞു തുടങ്ങിയത്. കൊപ്പാറക്കടവ് പാലത്തിന് കിഴക്ക് കഞ്ഞിപ്പാടം വരെ പല ഭാഗങ്ങളിലായാണ് റോഡ് ഇടിയുന്നത്.
ജൂണിലാരംഭിച്ച കനത്ത മഴക്കു ശേഷമാണ് റോഡ് ഈ രീതിയിൽ ഇടിഞ്ഞു തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ വർഷം സെപ്തംബർ 14-ന് അന്ന് മന്ത്രിയായിരുന്ന ജി സുധാകരനാണ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. നബാർഡിൻ്റെ ആർഐഡിഎഫ് പദ്ധതിയിലുൾപ്പെടുത്തി 14 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
മഴവെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടിക്കിടക്കുന്നതാണ് ഈ രീതിയിൽ റോഡ് ഇടിയുന്നതിന് കാരണം. ചില ഭാഗങ്ങളിൽ റോഡ് രണ്ടായി വിണ്ടുകീറിയിരിക്കുകയാണ്. ഏത് സമയവും വലിയ ഒരു അപകടം ഈ ഭാഗങ്ങളിലുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. ഇപ്പോൾ ആലപ്പുഴ ചങ്ങനാശേരി റോഡ് ഗതാഗതം നിലച്ചതോടെ കഞ്ഞിപ്പാടം റോഡിലൂടെ പ്രതിദിനം ചരക്കു വാഹനങ്ങളും കെഎസ്ആർടിസി, സ്വകാര്യ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഓടുന്നത്.
ഇതാണ് ഇപ്പോൾ നാട്ടുകാരെ ആശങ്കയിലാക്കുന്നത്. കരാർ കാലാവധിക്കു മുൻപ് തന്നെ റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ അടിയന്തിരമായി ഈ തകരാറ് പരിഹരിച്ചില്ലെങ്കിൽ വലിയ ഒരു ദുരന്തമുണ്ടാകുമെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona