കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം, ചോമ്പാല്‍ ഹാര്‍ബര്‍ പ്രവര്‍ത്തിക്കും, ചില്ലറ വില്‍പ്പന ഇല്ല

By Web TeamFirst Published Apr 30, 2020, 10:29 AM IST
Highlights

മാര്‍ക്കറ്റില്‍ നിന്നുള്ള ചില്ലറ കച്ചവടക്കാര്‍ക്കും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും മാത്രമേ ഹാര്‍ബറില്‍ പ്രവേശനമുള്ളു...

കോഴിക്കോട്: അഴിയുര്‍ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ചോമ്പാല്‍ ഹാര്‍ബര്‍ കര്‍ശന ഉപാധികളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ചോമ്പാല്‍ ഹാര്‍ബറില്‍ ചേര്‍ന്ന  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, കടല്‍ക്കോടതി അംഗങ്ങളുടെയും സംയുക്ത യോഗമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം ലഭിച്ച തീരുമാനമെടുത്തത്.

അഞ്ച് പേരില്‍ താഴെ മത്സ്യത്തൊഴിലാളികള്‍ പോകുന്ന തോണികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളു. മുന്‍കൂട്ടി ടോക്കണ്‍ വാങ്ങി മത്സ്യബന്ധന ശേഷം സാമൂഹിക അകലം പാലിച്ച് വില്‍പ്പന നടത്തണം. പരസ്യലേലമൊഴിവാക്കി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിക്കുന്ന വില മത്സ്യത്തൊഴിലാളിക്ക് ലഭിക്കും. വിലയുടെ ഒരു  ശതമാനം സൊസൈറ്റിയുടെ ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കും. 

മാര്‍ക്കറ്റില്‍ നിന്നുള്ള ചില്ലറ കച്ചവടക്കാര്‍ക്കും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും മാത്രമേ ഹാര്‍ബറില്‍ പ്രവേശനമുള്ളു. ഇതിനായി അവര്‍ ഹാര്‍ബര്‍ വകുപ്പ് നല്‍കുന്ന പാസ് കൈപ്പറ്റണം. ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കാരണവശാലും ഹാര്‍ബറിലും സമീപത്തും ചില്ലറ മത്സ്യവില്‍പ്പന അനുവദിക്കില്ല. 

ചില്ലറ വില്‍പ്പനക്കാര്‍ക്ക് മാര്‍ക്കറ്റുകളില്‍ ഹാര്‍ബര്‍ വിലയുടെ 20 ശതമാനം തുക അധികരിച്ച് മീന്‍ വില്‍ക്കാം.  ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നീ ഹാര്‍ബറുകളില്‍ ലോക്ക്ഡൗണ്‍ കാലയളവിലും നിയന്ത്രിത രീതിയില്‍ മത്സ്യബന്ധനവും വിപണനവും    നടക്കുന്നുണ്ട്.  പഴകിയ മീന്‍ വ്യാപകമായി പിടിച്ചെടുക്കുതിനാല്‍ ഹാര്‍ബറില്‍ നിന്നും ലഭിക്കുന്ന ചെറുമത്സ്യങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.
 

click me!