
മലപ്പുറം: നിലമ്പൂർ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തിൽ ഡ്രൈവറായ ആന്ധ്ര പ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂർ സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതിയെ വടപുറത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാർച്ച് മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടത്. മമ്പാട് ഭാഗത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും ചെയ്തു.
പിന്നാലെ ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ പോവുകയായിരുന്നു. അതു വഴി വന്ന ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരണപ്പെട്ടിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നാടുകാണി മുതൽ മഞ്ചേരിവരെയുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു.
വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവം; നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും 7 മാസത്തിന് ശേഷം പിടിയില്‍
തുടർന്നാണ് ലോറി ഓണേഴ്സ് അസോസിയേഷന്റെ സഹായത്തോടെ വാഹന ഉടമയുമായി ബന്ധപ്പെട്ട് ലോറി നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി. എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ്, പ്രിൻസ്, സജേഷ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ഇടപെടലുമായി സർക്കാർ, കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam