
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടന്നുവരുന്ന പോത്തന്‍കോട്-മംഗലപുരം റോഡില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. പുലർച്ചെ 5 മണിയോടെ കരൂര്‍ കൊച്ചുവിളക്കടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ടാറിങ് മെഷീനില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്‌നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ലോറിയില്‍ 3 പേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പോത്തന്‍കോട് -മംഗലപുരം റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പിന്നീട് അഗ്നി രക്ഷാ സേനയെത്തി ക്രയിൻ എത്തിച്ചാണ് ലോറി റോഡിൽ നിന്നും മാറ്റിയത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ടാറിങ് മെഷീനുകള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ലോഡുമായി വരുന്നതിനിടെ റോഡിൽ പാർക്ക് ചെയ്ത ടാറിങ് മെഷീൻ പെട്ടന്ന് ഡ്രൈവറുടെ ശ്രദ്ധയിൽപെടാത്ത രീതിയിലാണെന്ന് ഫയർഫോഴ്സ് സേനാംഗങ്ങളും പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam