
തിരുവനന്തപുരം: ചിറയിൻകീഴ് വീണ്ടും വൻ ലഹരി വേട്ട. നിരോധിത മാരക മയക്കുമരുന്നുകളായ എൽ എസ് ഡി സ്റ്റാമ്പുകൾ, എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവാവ് അറസ്റ്റിൽ. ശാർക്കര കടകം പുളിന്തുരുത്തി ആലയിൽ വീട്ടിൽ അഭിജിത്തി (25) നെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും ഇരുപത്തി ഒന്ന് എൽ എസ് ഡി സ്റ്റാമ്പുകളും 0.3 ഗ്രാം എം ഡി എം എയും പന്ത്രണ്ട് ഗ്രാം കഞ്ചാവും പിടികൂടി. ഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന അളവിൽ ഉള്ള എൽ എസ് ഡി സ്റ്റാമ്പ് ആണ് ഇയാളിൽ നിന്നും പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പുറത്ത് നിന്നും നിരവധി പേർ വന്ന് പോകുന്നതിൽ പന്തികേട് തോന്നിയവർ തോന്നിയവർ സംശയത്തിൽ നൽകിയ രഹസ്യ വിവരമാണ് ഇയാളെ പിടികൂടാൻ പൊലീസിന് ഗുണമായത്.
ജപ്പാൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്നയാളാണ് പ്രതി. പുറത്ത് നിന്നും ഇയാളെ കാണുവാൻ നിരവധി പേർ വന്ന് പോകുന്നതിൽ സംശയം തോന്നിയവരാണ് പൊലീസിനെ കാര്യം അറിയിച്ചത്. ഈ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശം കേന്ദ്രീകരിച്ചു രാത്രി വൈകി നടത്തിയ അപ്രതീക്ഷിത വാഹന പരിശോധനയിൽ ആണ് പുലർച്ചെയോടെ ഇയാൾ പിടിയിലായത്. ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തിന്‍റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി വ്യാപനത്തിന് എതിരെ ഡാൻസാഫ് സംഘം തുടർച്ചയായി നടത്തുന്ന പരിശോധനകൾ വഴി ആറ്റിങ്ങൽ, ചിറയിൻകീഴ്, കഠിനംകുളം പ്രദേശങ്ങളിൽ ഉള്ള സ്ത്രീ ഉൾപ്പെടെ ഉള്ള നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായത്. ഇവരിൽ നിന്നും വലിയ അളവിൽ ഉള്ള രാസലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരാനാണ് നർക്കോട്ടിക്ക് സെൽ തീരുമാനം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തുന്ന പ്രതി പിടിയിലായി എന്നതാണ്. 1.3 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പെരിന്തല്‍മണ്ണയില്‍ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശി നൂറുല്‍ ഇസ്ലാമാണ് (35) അറസ്റ്റിലായത്. കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പനക്ക് എത്തിയതായിരുന്നു പ്രതി. ചുമലില്‍ തൂക്കിയിട്ടിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും എക്സൈസ് വിവരിച്ചു.