
തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന് ഓട്ടോയിൽ കടന്ന പ്രതി കൊച്ചിയിൽ അറസ്റ്റിലായി. കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ പി.എം. തഫ്സീർ ദർവേഷ് (30) ആണ് പിടിയിലായത്. ചെറുതും വലുതുമായ 60ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ഇയാൾ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് പണം കവർന്നത്.
തലേന്ന് രാത്രിയിൽ പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ആരും സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായ 1.80 ലക്ഷം രൂപയാണ് കവർന്നത്. ഇയാൾ നടന്നുവരുന്നതും ഓഫീസിൽ കയറുന്നതുമെല്ലാം സി സി ടി വി യിൽ പതിഞ്ഞിരുന്നു.
സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ തഫ്സീറിനെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു കേസിൽ അന്വേഷണം നടത്തിയിരുന്ന എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ രാവിലെ ഇയാളെ പിടികൂടി.
പെട്രോൾ പമ്പിൽ നിന്ന് കവർന്ന പണവും കണ്ടെത്തി.തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും പെട്രോൾ പമ്പിൽ നിന്നും മോഷണം നടത്തിയ കേസിൽ പ്രതിയാണിയാൾ.ഒരു സ്ക്രൂ ഡ്രൈവർ മാത്രം ഉപയോഗിച്ചാണ് ഇയാൾ പണം വച്ചിരുന്ന ലോക്കറുകൾ തുറക്കുന്നതെന്നും പിടിയിലാകുമ്പോൾ സ്ക്രൂഡ്രൈവർ മാത്രമാണ് ആയുധമായി ലഭിക്കാറുള്ളതെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam