
നിരവധി കേസുകളില്‍ പ്രതിയായ കള്ളനെ പിടിക്കാനായി കാസര്‍കോട്ട് ഡ്രോണ്‍ ഉപയോഗിച്ച് പൊലീസിന്‍റെ തെരച്ചില്‍. യുവതിയെ തലക്കടിച്ച് വീഴ്ത്തി മോഷ്ടിച്ച ശേഷം കാട്ടിനുള്ളില്‍ ഒളിച്ച കറുകവളപ്പില്‍ അശോകനെ തേടിയാണ് തെരച്ചില്‍. പെരളം സ്വദേശിയായ വീട്ടമ്മ വിജിതയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതോടെയാണ് കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അശോകനെ പൊലീസ് വീണ്ടും തെരയാന്‍ തുടങ്ങിയത്.
മോഷണം നടത്തി ചെങ്കല്കുന്നിലെ കാട്ടില്‍ ഒളിച്ച് താമസിക്കുന്നയാണ് ഇയാളുടെ രീതി. കാടടച്ച് അന്വേഷിച്ചിട്ടും അശോകനെ കണ്ടെത്താനായില്ല. ഇതോടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് തെരച്ചില്‍ തുടങ്ങിയത്. 300 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍കുന്നിലെ വഴികള്‍ അശോകനെ ഏറെ പരിചിതമാണ്. അതുകൊണ്ട് തന്നെ സാധാരണ പരിശോധനയില്‍ ഇയാളെ കണ്ടെത്തുക എളുപ്പമല്ല. പാറമടയിലോ മറ്റോ ഒളിച്ചിരിക്കാനുള്ള സാധ്യതയാണ് പൊലീസ് പറയുന്നത്.
നിരവധി കേസുകളില്‍ പ്രതിയാണ് അശോകന്‍. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ പിടികൂടുമെന്ന് ഭയന്ന് ഇയാള് കുറച്ച് കാലമായി കാട്ടിനുള്ളിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഭാകരന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നതും അശോകനും കുട്ടാളിയുമാണ്. മറ്റൊരു വീട്ടില്‍ നിന്ന് 30,000 രൂപ കവര്‍ന്ന കേസുമുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താനായിട്ടില്ല.
മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ ജ്വല്ലറിയില്‍നിന്ന് 25000 രൂപ മോഷ്ടിച്ച പെണ്‍കുട്ടി പിടിയില്‍
സ്‌കൂള്‍ യൂണിഫോമില്‍ നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ 25000 രൂപ കവര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തി. സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥിനി മോഷ്ടിച്ച പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോള്‍ വിദ്യാര്‍ഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂടാതെ സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ സഹായിച്ചു.
തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ പൊലീസ് പട്രോളിംഗുള്ള നഗര ഹൃദയത്തിലുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്.
കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് തട്ടിയത് ഒരു ലക്ഷം; പ്രതികളുടെ മണ്ടത്തരം തുമ്പാക്കി പൊലീസ്
കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), അസം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്.