ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിരുവനന്തപുരം വിമാന താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്
കൊച്ചി: മകനെ കമ്പനി ഡയറക്ടർ ആക്കാമെന്നു വാഗ്ദാനം നൽകി പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ് ടി ആർ യാസിൻ തങ്ങളാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിരുവനന്തപുരം വിമാന താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
പരാതിക്കാരന്‍റെ മകൻ ഡോക്ടർ ആയിരുന്നു. ക്ലിനിക്കൽ ആപ്പ് തുടങ്ങി അതിന്റെ ഡയറക്ടർ സ്ഥാനം പരാതിക്കാരന്‍റെ മകന് നൽകാം എന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ട നിക്ഷേപമെന്ന നിലയിലാണ് 21 ലക്ഷം കൈപ്പറ്റിയത്. വമ്പൻ കമ്പനിയെന്ന പ്രതീതി വ്യാജമായി സൃഷ്ടിച്ചാണ് പ്രതി ഇരകളെ കബളിപ്പിച്ചത്. സമാനമായ രീതിയിൽ കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കോഴിക്കോട് നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന മോഷണം പതിവാകുന്നതിനിടെ മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിലായി എന്നതാണ്. ജില്ലാ പൊലീസ് മേധാവി അക്ബർ ഐ പി എസി ന്‍റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സാജൽ എന്ന കണ്ണനെ (18) ആണ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി മോഷണം നടത്തിയിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇയാൾ അതിവിദഗ്ധമായി ഓടി രക്ഷപ്പെടുകയായിരുന്നു. മുമ്പ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ആക്റ്റീവ,ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് പ്രധാനമായും ഇയാൾ മോഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലിൽ സജൽ പൊലീസിനോട് സമ്മതിച്ചു.