
ഹരിപ്പാട്: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് വിദേശ പൗരൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ നൈജീരിയൻ സ്വദേശിയെയും രണ്ട് തമിഴ്നാട് സ്വദേശികളെയുമാണ് ഹരിപ്പാട് പൊലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയായ ജോൺ കിലാച്ചി ഓഫറ്റോ, തിരുപ്പൂർ സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ്,46 കാമരാജ് നഗർ വടിവേൽ (43), തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്.
2011 നവംബർ എട്ടിന് ഡാണാപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് എംഡി എം എ വിൽപ്പന നടത്തുന്നതിനിടയിൽ ഏഴ് യുവാക്കൾ പൊലീസ് പിടിയിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വാട്സ്ആപ്പ്, ഗൂഗിൾ പെയ്മെന്റ് തുടങ്ങിയവയിലൂടെ നടത്തിയ സന്ദേശങ്ങളുടെയും ഇടപാടുകളുടെയും അന്വേഷണത്തിന് ഒടുവിലാണ് കേരളത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതികൾ പിടിയിലായത്.
നൈജീരിയൻ സ്വദേശിയായ ജി മണി എന്നു വിളിക്കുന്ന ജോൺ കിലാക്കി ഒഫറ്റോ 2013ൽ കള്ളനോട്ട് കേസിൽ തമിഴ്നാട് പോലീസിന്റെ പിടിയിലാവുകയും 45 ദിവസം ജയിലിൽ കഴിയുകയും തുടർന്ന് ഒരു വർഷക്കാലം കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിച്ചതിനുശേഷം തിരുപ്പൂർ വിട്ടുപോകാൻ പാടില്ല എന്ന ഉപാധികളോടെ വിസയും പാസ്പോർട്ടും കോടതിയിൽ സറണ്ടർ ചെയ്തിരുന്നതാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കായംകുളം ഡിവൈ എസ് പി അലക്സ് ബേബി എന്നിവരുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് എസ് എച്ച് ഒ ശ്യാം കുമാർ വി എസ്, എസ് ഐ, സവ്യസാചി, സീനിയർ സി പി ഒ. അജയകുമാർ, സി പി ഒ മാരായ,നിഷാദ്, അഖിൽ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam