നെടുമ്പാശേരിയിൽ ലക്ഷങ്ങളുടെ സ്വർണവേട്ട, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ; ഐ ഫോണുകളും പിടികൂടി
രണ്ട് സ്ത്രീകളിൽ നിന്നായി 24 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി മൂന്ന് പേർ പിടിയിൽ. ദുബായിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മൊയ്‌നുദ്ദീൻ ആണ് പിടിയിൽ ആയവരിൽ ഒരാൾ. 47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രണ്ട് സ്ത്രീകളിൽ നിന്ന് 24 ലക്ഷം രൂപയുടെ സ്വർണവും കസ്റ്റംസ് കണ്ടെടുത്തു. ഇവരിൽ നിന്ന് രണ്ട് ഐ ഫോണും പിടികൂടിയിട്ടുണ്ട്.
അതേസമയം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയും വലിയ തോതിലുള്ള സ്വർണ കടത്ത് പിടിച്ചിരുന്നു. അന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിലടക്കം ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തിലും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഈ നിലയിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് പിടിയിലായ പ്രതി പറഞ്ഞത്. 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയതെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. ദുബൈയിൽ നിന്നും വന്ന യാത്രക്കാരിൽ നിന്നാണ് ഇത്രയും രൂപയുടെ സ്വർണം പിടിച്ചെടുത്തത്. യാത്രക്കാരുടെ പേര് വിവരങ്ങൾ കസ്റ്റംസ് പുറത്ത് പറഞ്ഞിട്ടില്ല. അതേസമയം പിടികൂടിയതിൽ 422 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് വ്യക്തമാ ക്കിയിട്ടുണ്ട്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിനകത്ത് സ്വർണം വച്ച് തുന്നിചേർക്കുകയായിരുന്നു. ഇക്കാര്യം സ്വർണം കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് അറിയിച്ചത്. നേരത്തെയും പലതവണ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തോതിലുള്ള സ്വർണ കടത്ത് കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 38 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി