
കോഴിക്കോട്: കോഴിക്കോട് (Kozhikode) കുറ്റിച്ചിറയില്‍ നിന്ന് 12, 10, എട്ട് വയസ്സുള്ള മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു (Kidnap) പോയ കേസിലെ പ്രതിയെ കോഴിക്കോട് ടൗണ്‍ പൊലീസ് (Kozhikode town police) പിടികൂടി. കോഴിക്കോട് ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്‌ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ ഇയാള്‍ വളര്‍ത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിയില്‍ കയറ്റുകയുമായിരുന്നു.
ഒരു കാര്‍ വരുമെന്നും അതില്‍ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് ഗുഡ്‌സില്‍ നിന്ന് ഇറങ്ങി ഓടി ഓടിരക്ഷപ്പെട്ടു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷൈജു. സി. സുനില്‍കുമാര്‍, സീനിയര്‍ സിപിഒ സജേഷ് കുമാര്‍, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam