
കോന്നി: മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം പടപ്പക്കൽ കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ കെ. മാത്യു (21) ആണ് എറണാകുളം കലൂരിൽ നിന്ന് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഈ വർഷം ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാലംഗ സംഘം ആക്രമിക്കുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈമുട്ട് തല്ലിയൊടിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. കേസിലെ നാലാം പ്രതിയെ ജനുവരി ആറിന് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് മൂന്നാം പ്രതിയായ റിജിൻ എറണാകുളം കലൂരിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം, സീനിയർ സിപിഒ രഞ്ജിത്, സിപിഒ നഹാസ് എന്നിവരടങ്ങിയ സംഘം എറണാകുളത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam