
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ ചെറുകിട വില്പനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, പറവണ്ണ, മന്നിങ്ങാന്‍റെ ഹൌസ്, അബ്ദുൽ നാസർ എന്നാളെയാണ് കൊടുവള്ളി ബസ്സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്. റൂറൽ എസ് പി. ഡോ. എ. ശ്രീനിവാസിന്‍റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്നും കഞ്ചാവ് സംഘടിപ്പിച്ച് കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ ചെറുകിടക്കാർക്ക് വില്പന നടത്താനായി കൊണ്ട് പോകുമ്പോഴാണ് അബ്ദുല്‍ നാസര്‍ പിടിയിലായത്.
നേരത്തേ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുള്ള നാസര്‍ ജയിലിൽ നിന്നും പരിചയപ്പെട്ട സംഘങ്ങൾ നൽകിയ നിർദേശപ്രകാരമാണ് കഞ്ചാവ് വില്പന നടത്തുന്നത്. വയനാട്ടിലെയും, കാസർഗോഡിലെയും മൊത്തകച്ചവടക്കാരിൽ നിന്ന് കിലോക്ക് 15,000 രൂപയ്ക്കു വാങ്ങി 500 രൂപയുടെ പൊതികളാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 80 കിലോയോളം കഞ്ചാവും, മാരക ലഹരി മരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയും റൂറൽ എസ് പിയുടെ സംഘം പിടികൂടിയിട്ടുണ്ട്.
താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടി, നർകോട്ടിക് സെൽ ഡി.വൈ.എസ്.പി. അശ്വകുമാർ, കൊടുവള്ളി ഇൻസ്‌പെക്ടർ എംപി. രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്.ഐ. അഷ്‌റഫ്.പി.കെ. ,ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, സുരേഷ്.വി.കെ, ബിജു.പി, എസ്.സി.പി.ഒ. ശ്രീജിത്ത്. കെ.വി., ലിനീഷ്. കെ.കെ, അബ്ദുൽറഹീം, ബിജീഷ് , എസ്.ഒ.ജി. അശോകൻ.എ, എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam