
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും എക്സൈസ് സംഘം ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ദില്ലിയില്‍ നിന്നും കൊണ്ടുവന്ന എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്ന് റെയില്‍ സ്റ്റേഷനില്‍ നടത്തിയത്. ബാഗില്‍ ഒളിപ്പിച്ച 981 ഗ്രാം എംഡിഎംഎയുമായി വെള്ളമുണ്ട സ്വദേശി ഇസ്മായിലാണ് പിടിയിലായത്. വിപണിയില്‍ അമ്പത് ലക്ഷത്തോളം രൂപ വില വരുന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. അറസ്റ്റിലായ യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല. പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണ്.
ദില്ലിയില്‍ നിന്നും കഴിഞ്ഞ മാസം മുപ്പതാം തിയ്യതി ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇയാള്‍ ഇത് വാങ്ങിയതെന്നാണ് എക്സൈസ് പറയുന്നത്. ജില്ലയിലെ കൊയിലാണ്ടി, വടകര പോലുള്ള മേഖലയില്‍ വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ഉന്നം വെച്ചിരുന്നത്. ഇത്രയും കൂടിയ അളവില്‍ ഉള്ളത് കൊണ്ട് തന്നെ വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam