
മാന്നാർ: വിധവയായ വീട്ടമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ബുധനൂർ കിഴക്കുംമുറി തൈതറയിൽ മറിയം(65)ത്തെയാണ് കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മറിയത്തിന്റെ സഹായിയും സമീപവാസിയുമായ ബുധനൂർ കിഴക്കുംമുറി വലിയ വീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടനെ(മനു-43) മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു.
മിലിട്ടറിയിലെ നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒറ്റക്ക് താമസിക്കുന്ന മറിയത്തിന്‍റെ വീട്ടിൽ കഴിഞ്ഞ നാലുമാസത്തോളമായി സഹായിയായി നിൽക്കുകയായിരുന്നു മണിക്കുട്ടൻ. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ചെത്തിയ മണിക്കുട്ടൻ മറിയവുമായി ഉണ്ടായ തർക്കത്തിനിടയിൽ കത്തി കൊണ്ട് മറിയത്തിന്‍റെ കഴുത്ത് മുറിക്കുകയായിരുന്നു.
കഴുത്തിനു ആഴത്തിൽ മുറിവേറ്റ മറിയം അടുത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടിലേക്ക് പ്രാണരക്ഷാർത്ഥം ഓടിപ്പോവുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്ന മറിയം അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. മാന്നാർ പൊലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഭിരാം, ശ്രീകുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, ഹരിപ്രസാദ്, വനിതാ സിവിൽ പൊലിസ് ഓഫീസർ സ്വർണരേഖ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം ദുരൂഹതയുണ്ടെന്ന് ആരോപണം ഉന്നയിച്ചു. ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. സംശയാസ്പദമായ ചില മുറിവുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും മരിച്ച അർച്ചനയുടെ അമ്മ സജിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശദമായ അന്വേഷണം പൊലീസ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam