
എരൂർ: ബീവ്റേജിൽ നിന്ന് ഇഷ്ടപ്പെട്ട ബ്രാൻഡ് മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ ഷെയറിട്ട് കുപ്പി വാങ്ങി. ഒഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുന്നതിനിടെ ടച്ചിംഗ്സ് തീർന്നതോടെ വാങ്ങാൻ പോയ 'കൂട്ടാളി' മുങ്ങിയത് 1.2 ലക്ഷം രൂപയുടെ ബൈക്കുമായി. കൊച്ചി എരൂരിലാണ് സംഭവം. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പൊലീസിൽ പരാതി നൽകിയത്. കൂട്ടാളിക്കായുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ആളെ തിരിച്ചറിഞ്ഞതായും താമസം കൂടാതെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്.
എരൂർ സ്വദേശിയായ ബിജുവിനാണ് തന്റെ പുത്തൻ ബൈക്ക് നഷ്ടമായത്. എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു. അപ്പോഴാണ് കൂട്ടാളി താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി പോയത്. മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു. എന്നാൽ ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചു വന്നില്ല. അടിച്ച മദ്യത്തിന്റെ കെട്ടിറങ്ങിയിട്ടും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
നാണക്കേട് ഭയന്ന് ആദ്യം പരാതി നൽകാതിരുന്ന യുവാവ് പിന്നീട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൂട്ടാളിയെ കണ്ടെത്താൻ സുഹൃത്തുക്കളുമായി അന്വേഷണം നടത്തിയിട്ടും കാര്യമില്ലാതെ വന്നതിന് പിന്നാലെയാണ് പൊലീസിലെ പരാതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഷെയറിട്ട് മദ്യപിച്ചിട്ടും പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് സംഭവത്തിലെ കൗതുകം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നതടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam