കോവളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാരെ തടയുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം കോവളത്തെ പ്രമുഖ റിസോർട്ടിൽനിന്ന് യാത്രക്കാരെ പിക്കപ്പ് ചെയ്യാനെത്തിയ ഊബർ ഡ്രൈവറെ ടാക്സി ഡ്രൈവർമാർ ചേർന്ന് തടഞ്ഞു. 

തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെയുള്ള വിലക്കും തടയലും തുടരുന്നു. ഞായറാഴ്ച രാവിലെ കോവളത്തെ പ്രമുഖ റിസോർട്ടിൽനിന്ന് യാത്രക്കാരെ പിക്കപ്പ് ചെയ്യാനെത്തിയ ഊബർ ഡ്രൈവറെ പ്രാദേശിക ടാക്സി ഡ്രൈവർമാർ ചേർന്ന് തടഞ്ഞു. ഊബ‍ർ ഡ്രൈവർ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ ടാക്സി ഡ്രൈവർ സമീപത്തെത്തി പ്രദേശത്തുനിന്ന് ട്രിപ്പെടുക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് വ്യക്തമാണ്. ഇതുമൂലം തനിക്ക് ട്രിപ്പ് ക്യാസൽ ചെയ്യാതെ വഴിയില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓൺലൈൻ ടാക്സികൾക്ക് നേരെ കോവളത്ത് ഇത്തരം സംഭവങ്ങൾ പതിവാണെന്ന് ഊബർ ഡ്രൈവർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും നിരവധി പരാതികളാണ് ഉയരുന്നത്. ഇവിടെ എത്തുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാരോട് ചിലർ മോശമായി പെരുമാറുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ടെന്ന് ഡ്രൈവർ തന്‍റെ സോഷ്യൽ മീഡിയ വ്ലോഗിലൂടെ വെളിപ്പെടുത്തി. എന്നാൽ ഇന്നലെ തടഞ്ഞ ടാക്സി ഡ്രൈവർമാർ തന്നോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ചുവിടുകയായിരുന്നുവെന്നും മോശമായി പെരുമാറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവളം പോലുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള വാഹനങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ ഓൺലൈൻ ക്യാബുകൾ തടയുന്നത് ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. നഗരത്തിലുള്ളവർ വിലക്ക് അറിയാതെ കോവളം വരെ എത്തുമ്പോഴാണ് പലപ്പോഴും ഭീഷണിയും കയ്യേറ്റവുമുണ്ടാകുന്നത്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുണ്ടാകണമെന്നാണ് ഊബർ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇവിടെ ട്രിപ്പെടുക്കാൻ എത്തിയവരെ മർദിച്ച സംഭവത്തിൽ കഴിഞ്ഞ മാസം നാലുപേർ അറസ്റ്റിലായിരുന്നു.