
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതിയുടെ വൈകല്യം തിരുമ്മി സുഖപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പീഡിപ്പിച്ച മത്സ്യ വ്യാപാരി പിടിയില്‍. ഒളിവിൽ കഴിഞ്ഞിരുന്ന കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയാസിനെയാണ് (48) കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറത്തികാടുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മാസമാണ് തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിച്ചത്.
തിരുമ്മൽ ചികിത്സ നടത്തുന്നതിനിടയിൽ പലതവണ പീഡിപ്പിക്കുകയും ചെയ്തു. പ്രതി തിരുമ്മൽ പഠിച്ചിട്ടില്ലായെന്നും, തൈലം കച്ചവടം നടത്തിയിരുന്ന സമയം ആളുകൾക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പത്തനാപുരത്ത് വെച്ച് കുറത്തികാട് പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി.കെ മോഹിത്ത്, എ.എസ്. ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിമോൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അബ്ദുൽ നിയാസിനെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും സുഹൃത്തും.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട മിന്‍ഷാദ് സുഹൃത്തായ ആദർശിന്റെ ബുള്ളറ്റില്‍ ആറ്റിങ്ങലിലെത്തി പെണ്‍കുട്ടിയെ കൊട്ടിയത്തുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളാറ്റിലായിരുന്നു മിൻഷാദും ആദർശും താമസം. ഫ്ലാറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യംചെയ്യിലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയത്തെത്തിച്ച് കേസിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam