
തൃശൂർ : സ്കൂൾ വിദ്യാർത്ഥിനിയായ ഒൻപത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 65കാരനായ വയോധികനെ കുന്നംകുളം പോക്സോ കോടതി ഇരട്ട ജീവപര്യന്ത്യം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പുന്നയൂർ എടക്കര ഉദയംതിരുത്തി വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.
2016 ലാണ് കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടി സ്കൂൾ വിട്ടുവരുന്നവഴിക്ക് വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി മദ്രസയിൽ ഉസ്താദിന്റെ മതപഠന ക്ലാസ്സ് കേട്ടിരിക്കുമ്പോൾ കരയുകയും കാര്യം ചോദിച്ചറിഞ്ഞ കൂട്ടുകാരികളോട് സംഭവം പറയുകയുമായിരുന്നു. കൂട്ടുകാർ സംഭവം അവരവരുടെ വീട്ടിൽ പറയുകയും അവരുടെ രക്ഷിതാക്കൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പലതവണ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.
വടക്കേക്കാട് പോലീസ് ഇൻസ്‌പെക്ടർ അമൃതരംഗന്റെ നിർദേശപ്രകാരം വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ജി . ബിന്ദു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇൻസ്‌പെക്ടർ അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചുമാണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യുഷനു വേണ്ടി അഡ്വ കെഎസ്. ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അനുഷ, രഞ്ജിക കെ. ചന്ദ്രൻ എന്നിവരും വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രതീഷും പ്രവർത്തിച്ചു. വിധി പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വികാര പ്രകടനങ്ങൾക്കും കുന്നംകുളം പോക്സോ കോടതി സാക്ഷിയായി. കേസിന്റെ വിധി കേൾക്കാൻ കുട്ടിയുടെ മാതാവും ഭർതൃപിതാവും കോടതിയിലെത്തിയിരുന്നു.
വിധിയറിഞ്ഞതോടെ താൻ വർഷങ്ങളായി മനസ്സിൽ അടക്കിപ്പിടിച്ച് കൊണ്ടു നടന്നിരുന്ന വിഷമം പ്രോസിക്യൂട്ടർ അഡ്വ കെ എസ്.ബിനോയിയെ കെട്ടിപ്പിടിച്ച് മാതാവ് കരഞ്ഞു തീർത്തു. നിറഞ്ഞ കണ്ണുകളോടെയാണ് മാതാവും ഭർത്തൃപിതാവും പ്രോസിക്യൂട്ടർക്ക് നന്ദി പറഞ്ഞത്. പ്രതിക്ക് ഇരട്ട ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ച ജഡ്ജി, അഭിഭാഷകർ, വടക്കെക്കാട് പോലീസ് എന്നിവരോടും കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam