വെഞ്ഞാറമൂട്ടിൽ വർഷങ്ങളായി മീൻ കച്ചവടം നടത്തുന്ന കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. തങ്ങളുടെ കടയിൽ നിന്ന് വാങ്ങിയ മീൻ കേടായതാണെന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും ഉപജീവനമാർഗം തകർക്കാനുള്ള ശ്രമമാണിതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

തിരുവനന്തപുരം: ​വെഞ്ഞാറമൂട് വർഷങ്ങളായി കച്ചവടം നടത്തുന്ന മീൻ വിൽപ്പനക്കാർക്കെതിരെ വ്യാജ പ്രചരണമെന്ന് പരാതി. തങ്ങളുടെ സ്ഥാപനത്തെയും ഉപജീവനമാർഗത്തെയും തകർക്കാൻ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി വെഞ്ഞാറമൂട് മുക്കുന്നൂരിലെ മീൻ കച്ചവട കുടുംബം പൊലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. കടയിൽ നിന്ന് വാങ്ങിയ മീൻ കേടായതാണെന്ന് കാണിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ചതോടെയാണ് കുടുംബം രംഗത്തെത്തിയത്.

​കഴിഞ്ഞ ദിവസമാണ് ഈ കടയിൽ നിന്ന് വാങ്ങി കൊണ്ടുപോയ മീൻ മോശമാണെന്ന് ആരോപിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്. അയല കറിവെക്കാനെടുത്തപ്പോൾ ചീഞ്ഞിരുന്നതായാണ് പരാതി. എന്നാൽ ആരോപണം പൂർണമായും തെറ്റാണെന്ന് കടയുടമകൾ പറയുന്നു. കടയിൽ നിന്ന് വാങ്ങി കൊണ്ടുപോയ ചെറിയ സൈസ് അയലയ്ക്ക് പകരം, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വലിയ സൈസ് അയല കാണിച്ചാണ് വീഡിയോ പടച്ചുവിട്ടിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെ തകർക്കാൻ മനപ്പൂർവം നിർമ്മിച്ച വീഡിയോയാണിതെന്ന് ഇവർ വ്യക്തമാക്കുന്നു.

​തങ്ങൾ പൂർണമായും ഗുണനിലവാരമുള്ള മീൻ മാത്രമാണ് വിൽക്കുന്നതെന്നും സ്വന്തം കുടുംബം കഴിക്കുന്ന അതേ ഭക്ഷണമാണ് ഉപഭോക്താക്കൾക്കും നൽകുന്നതെന്നും കടയുടമകൾ കൂട്ടിച്ചേർത്തു. തലമുറകളായി നടത്തുന്ന കച്ചവടത്തിനെതിരെ ഉയർന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ കുടുംബത്തെയും ഉപജീവനത്തെയും മാനസികമായി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.