
മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിലായി. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച്ചയാണ് ഇയാൾ മോഷണം നടത്തിയത്.
ശനിയാഴ്ച്ച വെളുപ്പിനാണ് നായക് രാജ് മൂന്നാർ ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലത്തു നിന്ന് മൂന്ന് മൊബൈൽ ഫോണുകളും 1500 രൂപയും മോഷ്ടിച്ചത്. കണ്ടക്ടർമാരായ കലേഷ്, ജിനേഷ്, അഭിലാഷ് എന്നിവരുടെ മൊബൈൽ ഫോണുകളും കലേഷിന്റെ പേഴ്സിൽ ഉണ്ടായിരുന്ന 1500 രൂപയുമാണ് മോഷണം പോയത്.
പ്രതിയുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നാർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തമ്മില്‍ത്തല്ലി കെഎസ്ആര്‍ടിസി ചെക്കിംഗ് ഇൻസ്പെക്ടർമാര്‍
ഡ്യൂട്ടിക്കിടെ ബസ് സ്റ്റാന്‍റില്‍ വെച്ച് പരസ്പരം കയ്യേറ്റം നടത്തിയ കെഎസ്ആര്‍ടിസി ചെക്കിംഗ് ഇൻസ്പെക്ടർമാരെ സസ്പെന്‍ഡ് ചെയ്തു. തൊടുപുഴ യൂണിറ്റിലെ ഇന്‍സ്പക്ടർ എസ് പ്രദീപിനും മൂവാറ്റുപുഴ യൂണിറ്റിലെ ഇന്‍സ്പക്ടർ രാജു ജോസഫിനുമെതിരെയാണ് നടപടിയെടുത്തത്. പൊതുജനമധ്യത്തില്‍ കോര്‍പറേഷന് അവമതിപ്പുണ്ടാക്കിയെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ വെച്ച് ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും കയ്യേറ്റം നടത്തിയത്. ബന്ദടുക്കയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസില്‍ മുവാറ്റുപുഴയില്‍ വെച്ച് ഇന്‍സ്പക്ടര്‍ രാജു ജോസഫ് പരിശോധനക്കായി കയറി. ബസ് ആനിപടിയിലെത്തിയപ്പോള്‍ പ്രദീപും കയറി പരിശോധന തുടങ്ങി. ഇതിനുശേഷമാണ് രാജു ജോസഫ് കൃത്യമായി പരിശോധിക്കുന്നില്ലെന്ന് ആരോപിച്ച് തര്‍ക്കം ആരംഭിച്ചത്.
തൊടുപുഴ ബസ് സ്റ്റാന‍്റിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. അവിടെയുണ്ടായിരുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് നടപടിയെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam