
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വൻ ലഹരി വേട്ട. ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായെത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുക്കളും പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാൻ കൈ കുഞ്ഞുങ്ങളുമായാണ് പ്രതികള്‍ യാത്ര ചെയ്തത്.
വട്ടിയൂർക്കാവ് സ്വദേശി ശ്യാം, ഭാര്യ രശ്മി, ആര്യനാട് സ്വദേശി സജഞയ്, മുഹമ്മദ് നൗഫൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോവളത്ത് വെച്ചാണ് ഇവരുടെ വാഹനം ഡാൻസാഫ് സംഘം തടഞ്ഞത്. ബെംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കളുമായി കേരളത്തിലേക്ക് കടന്ന ഇവരെ രഹസ്യ വിവരം ലഭിച്ച പൊലീസ് തമിഴ്നാട് അതിർത്തി മുതൽ ഇവരെ പിന്തുടരുകയായിരുന്നു. വാഹനത്തിനുള്ളിൽ കൈകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. പൊലീസ് പരിശോധിക്കാതിരിക്കാനായിരുന്നു കുഞ്ഞുങ്ങളെയും കൂടെ കരുതിയത്. കോവളത്ത് എത്തിയപ്പോള്‍ പൊലീസ് വാഹനം തടഞ്ഞു. വാഹനത്തിനുള്ളിൽ അരക്കിലോ എംഡിഎംഎയും ഉണ്ടാരുന്നു. ഹൈബ്രിഡ് കഞ്ചാവും, കൂടിയ ലഹരിവസ്തുവായ കുഷ് എന്ന ലഹരി വസ്തുവുമുണ്ടായിരുന്നു. വൻ വിലക്ക് പല ജില്ലകളിൽ വിൽക്കാനായിരുന്നു ലഹരി വസ്തു ശ്യാമും സുഹൃത്തുക്കളും ചേർന്ന് കൊണ്ടുവന്നത്.
ശ്യാം നേരത്തെയും ലഹരിവസ്തുക്കള്‍ കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തലസ്ഥാനത്തേക്ക് ലഹരി കടത്തുന്നുവെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസണ്‍ ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് വീണ്ടും നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam