
തിരുവനന്തപുരം: നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ ഈ വർഷം ചില വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് മേയർ വി.വി രാജേഷ് കത്ത് നൽകി. ഓരോ മേഖലയിലേക്കുമുള്ള വാൽവുകൾ തുറക്കുന്നതിൽ ഉൾപ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായാണ് മേയർ കത്തിൽ സൂചിപ്പിക്കുന്നത്.ക ഴിഞ്ഞ 10 ദിവസത്തിനിടയിൽ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവ്വമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോൾ ഇത് മനസിലാകുമെന്നും മേയർ പറയുന്നു.
വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൽവ് നിയന്ത്രണത്തിലും മറ്റും വീഴ്ചകൾ ഉണ്ടായതായി അറിയുവാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ വാൽവ് നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തേണ്ടതാണ്. ജനലക്ഷങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിലെ ചെറിയ വീഴ്ചകൾ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. അതിനാൽ ഫിൽറ്റർ ഹൗസിലെയും മറ്റും വാൽവ് നിയന്ത്രണം കൃത്യമായി മോണിറ്റർ ചെയ്യണമെന്നും ആവശ്യമെങ്കിൽ പൊലീസ് നിരീക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തണമെന്നും കുടിവെള്ള വിതരണം സുഗമമാക്കണമെന്നും ആവശ്യപ്പെടുന്നെന്ന് മേയർ കത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam