ഹോംസ്റ്റേയില്‍ റൂമെടുത്ത് താമസിച്ചിരുന്ന യുവാക്കളെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. എംഡിഎംഎ പഴ്സിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഒരാളുടെ പോക്കറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
അമ്പലവയല്‍: രാഹലഹരിയായ എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാന്‍ വയനാട്ടിൽ ഹോംസ്‌റ്റേയില്‍ മുറിയെടുത്ത യുവാക്കളെ പൊക്കി പൊലീസ്. ആയിരംകൊല്ലി, കണക്കയില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ്(31), കണ്ണൂര്‍ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടില്‍ ഇ.കെ. മുഹമ്മദ് ദില്‍ഷാദ്(33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് എം.ജി റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.
ഹോംസ്റ്റേയില്‍ റൂമെടുത്ത് താമസിച്ചിരുന്ന യുവാക്കളെ പരിശോധിച്ചപ്പോള്‍ ദില്‍ഷാദിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സിനകത്ത് സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയില്‍ 3 ഗ്രാം എം.ഡി.എം.എയും, സല്‍മാന്‍ ഫാരിസിന്റെ പോക്കറ്റില്‍ നിന്നും 2.40 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ജെ എല്‍ദോ, അസി സബ് ഇന്‍സ്‌പെക്ടര്‍ സനല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രഭാകരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് അന്‍സാരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്.


