
കാസര്‍കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എം.ഇ.എസ് മാനേജ്‌മെന്‍റ് ഇറക്കിയ സർക്കുലർ എതിര്‍ത്ത് എംഇഎസിന്‍റെ കാസര്‍കോട് ഘടകം. മുസ്ലിം മതചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എം.ഇ.എസ് പ്രസിഡന്‍റ് ഡോ ഫസൽ ഗഫൂർ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്നും കണ്ണൂർ സർവകലാ ശാല മുൻ വൈസ് ചാൻസലറും കോൺഗ്രസ് നേതാവുമായ ഡോ.ഖാദർമാങ്ങാട് പ്രസിഡന്‍റായ എം.ഇ.എസിന്‍റെ ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി,ട്രഷറർ എ.ഹമീദ്ഹാജി എന്നീവരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എം.ഇ.എസിന്‍റെ ഔദ്യോഗിക നിലപാടല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
നയപരമായ തീരുമാനമാകണമെങ്കിൽ അത് കമ്മിറ്റിയിൽ ചർച്ച ചെയ്യണമായിരുന്നു. എന്നാൽ മാർച്ച് 30-ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലോ ഏപ്രിൽ എട്ടിന് പെരിന്തൽമണ്ണ മെഡിക്കൽ കോളേജിൽ നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല.
എം.ഇ.എസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും പ്രസ്താവനയിൽ പറഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam