അതിഥി തൊഴിലാളി ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ, എട്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

By Web TeamFirst Published Nov 10, 2021, 6:55 AM IST
Highlights

ചൊവ്വാഴ്ച രാത്രി ബംഗാളിലെ മാൾഡയിലേക്കുള്ള ട്രെയിനിൽ മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് പേരെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടിയത്.

പത്തനംതിട്ട: പന്തളത്ത് അതിഥി തൊഴിലാളിയെ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 45കാരനായ ബംഗാൾ മാൾഡ ഹരിഷ്ചന്ദ്രപുർ ബോറൽ ഗ്രാം സൻപൂര ഫനീന്ദ്രദാസ് ആണ് മരിച്ചത്. ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇവ‍‍ർ ഹരീഷിന്റെ സുഹൃത്തുക്കളാണ്. ഇന്നലെ പുലർച്ചെ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തലയിൽ പരിക്കേറ്റിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രി ബംഗാളിലെ മാൾഡയിലേക്കുള്ള ട്രെയിനിൽ മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് പേരെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടിയത്. മരിക്കുന്നതിന് തലേന്ന് ഹരീഷിനൊപ്പം പന്തളത്തെ ബാറിലെത്തിയ അതിഥി തൊഴിലാളിയെയും മറ്റ് പേരെയുമാണ് ചെങ്ങന്നൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. 

അതേസമയം ഹരീഷ് വാടകയ്ക്ക താമസിക്കുന്ന കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കെട്ടിടത്തിൽ എത്തിച്ച പൊലീസ് നായ മണം പിടിച്ച് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന നഗരത്തിലെ മറ്റൊരു വാടകവീട്ടിലാണ് എത്തിയത്. ഇവിടെ നിന്ന് ഇന്നലെ രാവിലെ തന്നെ അഞ്ച് പേരെ പിടികൂടിയിരുന്നു.  

ഹരീഷിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഹരീഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞിട്ടില്ല. എന്നാൽ ഹരീഷ് താമസിക്കുന്നിടത്തുനിന്ന് മണം പിടിച്ച നായ അതിഥി തൊഴിലാളികൾ താമസിക്കുന്ന മറ്റൊരിടത്തെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. 

click me!