
മലപ്പുറം: ആഭരണം നിർമിക്കാൻ നൽകിയ സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ ബർധമാൻ സാസ്പുർ സ്വദേശി ശുക്കൂറലി ശൈഖാ(38)ണ് പിടിയിലായത്. കൊണ്ടോട്ടിയിൽ വർഷങ്ങളായി സ്വർണ പണി ചെയ്തുവരികയായിരുന്ന ആളാണ് പ്രതി. ഈ വിശ്വാസം കൊണ്ടാണ് കൊണ്ടോട്ടിയിലെ ഒരു ജ്വല്ലറി ഉടമ ശുക്കൂറലിയെ ആഭരണം നിർമിക്കാൻ സ്വർണം ഗൽപ്പിച്ചത്.
കഴിഞ്ഞ മെയ് രണ്ടിനാണ് ജ്വല്ലറി അധികൃതർ ഇയാളെ ആഭരണം പണിയുന്നതിനായി 302 ഗ്രാം സ്വർണം ഏൽപിച്ചത്. എന്നാൽ ഇയാൾ സ്വർണവുമായി മുങ്ങുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലും അജ്മീരിലുമായി ഒളിച്ചു കഴിയുകയായിരുന്നു പ്രതി. മെബൈല്‍ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്.ഐ മാരായ കെ നൗഫൽ, പി എം സുബ്രൻ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസിര്‍ ഒ. പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസിര്‍ രതീഷ് ഒളരിയൻ എന്നിവർ ചേർന്ന് ഇയാളെ അജ്മീരിൽ വെച്ച് പിടികൂടിയത്.
Read More : ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ നിർമാണം നടക്കുന്ന വീടുകളിൽ നിന്ന് വയറിങ്ങ് സാമഗ്രികൾ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കോടതിയിൽ കീഴടങ്ങി. കേസിൽ പ്രായ പൂർത്തിയാകാത്ത ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
പാറക്കടവ് സ്വദേശി സനാജ് സലാം എന്ന ഇരുപത്തിനാലുകാരനാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പാറക്കടവ് ഓരായത്തിൽ അഹദ് ഫൈസലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തി രണ്ടു വയസു മാത്രമാണ് ഫൈസലിന്റെ പ്രായം.
ഒരാഴ്ച മുന്‍പ് രാത്രിയാണ് കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റ്യൻ, മൂന്നാം മൈൽ വട്ടവയലിൽ ജോസഫ് ജോസഫ് എന്നിവരുടെ നിർമിച്ചു കൊണ്ടിരുന്ന വീടുകളിൽ മോഷണം നടന്നത്. ഭിത്തിക്കുള്ളിൽ വലിച്ചിരുന്ന വയറുകൾ ഊരിയും മുറിച്ചുമാണ് മോഷ്ടിച്ചു കൊണ്ടുപോയത്. നിര്‍മാണത്തിനു ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും മോഷണം പോയിരുന്നു. മേയ് മൂന്നിന് സമാന രീതിയിൽ ആനക്കല്ല്- തമ്പലക്കാട് റോഡിൽ മനന്താനത്ത് പി.എം. നാസറിന്റെ മകൻ ഹൻസൽ. പി.നാസർ നിർമിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും വയറിങ് സാധനങ്ങള്‍ മോഷ്ടിച്ചത് ഇവരായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam