
മലപ്പുറം: നിലമ്പൂരിൽ നിന്ന് പുതിയ ടയർ ബ്രാന്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. പുതിയ ടയര്‍ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം നിർവഹിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാണക്കാട് സയ്യ്ദ് ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനായ കമ്പനി 200ലധികം ആളുകൾക്ക് തൊഴിൽ നൽകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കുറിച്ചു. 25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്താണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുക. 1050 കോടി രൂപയുടെ റബ്ബർ പാർക്കും കോട്ടയം ജില്ലയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ സിറ്റ്‌കോ ടയറില്‍ നിന്നും വിപണിയിലെത്തട്ടെയെന്നും മന്ത്രി ആശംസിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നിലമ്പൂരില്‍ നിന്നുള്ള പുതിയ ടയര്‍ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പാണക്കാട് സയ്യ്ദ് ഹമീദലി ശിഹാബ് തങ്ങൾ ചെയർമാനായിക്കൊണ്ട് മാനുഫാക്ചറിങ്ങ് മേഖലയിൽ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്. റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്.
വ്യവസായ വകുപ്പ് ഇത്തരം ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുന്നവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ ടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്. 1050 കോടി രൂപയുടെ റബ്ബർ പാർക്കും കോട്ടയം ജില്ലയിൽ ആരംഭിക്കുന്നുണ്ട്. ഇതിൻ്റെ കൂടി ഭാഗമായി ടയര്‍ നിര്‍മാണ, വിപണന രംഗങ്ങളിലും മാറ്റമുണ്ടാകുന്നു എന്നാണ് പുതിയ ടയർ കമ്പനി സൂചിപ്പിക്കുന്നത്.
ഗുണമേന്മയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ സിറ്റ്‌കോ ടയറില്‍ നിന്നും വിപണിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൂടുതൽ കമ്പനികൾക്ക് കേരളത്തിലേക്ക് കടന്നുവരാൻ പ്രോത്സാഹനമാകട്ടെയെന്നും ആശംസിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam