പോക്സോ കേസ് പ്രതിയെ കൊടുവള്ളി പോലീസ് പിടികൂടി
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീർ(26) നെയാണ് പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
സംഭവത്തെകുറിച്ച് പരാതി ലഭിച്ചു കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ഇയാളെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.
സുഹൃത്ത് മൂലം പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതായാണ് പരാതി. കൊടുവള്ളി ഇൻസ്‌പെക്ടർ പ്രജീഷ്. കെ യുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്, അനൂപ് തറോൽ, സിവിൽ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, കല്‍പ്പറ്റ മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഒരാളും ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മറ്റു രണ്ടുപേരുമാണ് പിടിയിലായത്. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പ്രതികള്‍.
ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും വീഡിയോ കോള്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു