
മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയ കാർ അപകടത്തിൽ പെട്ടു. കാറിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കാമുകിയുടെ പരാതിയിൽ യുവാവിനെ പോക്സോ കേസിൽ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുവള്ളൂർ കാക്കത്തടം സ്വദേശി വലിയ വളപ്പിൽവീട്ടിൽ എ പി അബ്ദുൽ ഹസീബ് (18) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് കാർ അപകടത്തിൽപ്പെട്ടത്.
യുവാവ് പെൺകുട്ടിയെ ഫോൺ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം വീട്ടുകാർ അറിയാതെ പുറത്തിറങ്ങിയ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. പെരുവള്ളൂർ- പൂത്തൂർ പള്ളിക്കൽ റോഡിലെ പാത്തിക്കുഴി പാലത്തിന് സമീപം കാർ നിർത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലിസിനെ കണ്ട യുവാവ് കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഇരുവരേയും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കാറിൽ വെച്ച് തന്നെ യുവാവ് പീഡനത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ പരാതിയിൽ തേഞ്ഞിപ്പലം എസ് എച്ച് ഒ കെ ഒ പ്രദീപിന്റെ നിർദേശ പ്രകാരം എസ്ഐ എൻ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് പോക്‌സോ നിയമപ്രകാരം യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തിരൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
അതേസമയം, പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കേസിൽ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam