
കോഴിക്കോട്: പയ്യോളിയിൽ തീവണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ വീണ് അമ്മക്കും മകൾക്കും പരിക്ക്. കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44) മകൾ ഷഹന (20) എന്നിവർക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളിയിൽ ഇറങ്ങേണ്ട ഇവർ ട്രെയിൻ പയ്യോളിയിൽ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനിൽ ഇരുന്ന ഇരുവരും ട്രെയിൻ മുന്നോട്ട് നീങ്ങിയതോടെ തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്. യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൊല്ലത്ത് നിന്ന് ഇന്ന് രാവിലെ ഏറനാട് എക്സ്പ്രസിലാണ് ഇരുവരും പയ്യോളിയിലേക്ക് യാത്ര തിരിച്ചത്. മണിക്കൂറുകളോളം ട്രയിനിൽ ചിലവഴിച്ച് ഉച്ചയോടെയാണ് ഇവര്‍ പയ്യോളിയിലെത്തിയത്. അപകടത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇവര്‍ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം മകൾ ഷഹനയുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവര്‍ അപകട നില തരണം ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം വൈകിട്ടോടെ തിരുവനന്തപുരം സെൻട്രെൽ റെയിൽവെ സ്റ്റേഷനിലും സമാനമായ അപകടം ഉണ്ടായി. മംഗളൂരു എക്സ്പ്രസിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണു. യുവാവിന് കാര്യമായി പരിക്കേറ്റില്ല. ട്രെയിൻ അപകടത്തെ തുടര്‍ന്ന് നിര്‍ത്തി. പിന്നീട് യുവാവ് ഇതേ ട്രെയിനിൽ കയറി യാത്ര തുടര്‍ന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam