
ജോലിക്ക് പോകാതെ കറങ്ങി നടക്കുകയും ഉപദ്രവിക്കുകയും ചെയ്ത മരുമകന് അമ്മായിഅമ്മയുടെ ക്വട്ടേഷന്‍. കഴിഞ്ഞ മാസം 23ന് ദമ്പതികളെ കാക്കക്കോട്ടൂരിലേക്ക് വരുമ്പോള്‍ മൂന്നംഗ സംഘം ആക്രമിച്ചത് പിന്നില്‍ യുവതിയുടെ അമ്മയെന്ന് പൊലീസ്. എഴുകോണ്‍ കാക്കക്കോട്ടൂരില്‍ താമസിക്കുന്ന കേരളപുരം കല്ലൂര്‍ വീട്ടില്‍ നജിയാണ് മരുമകനെതിരെ 10000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നജിയുടെ മൂത്തമകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും നേരെയായിരുന്നു കഴിഞ്ഞ മാസം ആക്രമണം ഉണ്ടായത്. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ഇവരെ മര്‍ദ്ദിക്കുകയും മാലപൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
സംഭവത്തില്‍ മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷെബിന്‍ഷാ, വികാസ് ഭവനില്‍ വികാസ്, കരീക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ എന്നിവരെ പിടികൂടിയതോടെയാണ് അമ്മായിഅമ്മയുടെ പങ്ക് വ്യക്തമായത്. കേസിലെ മറ്റൊരു പ്രതിയായ കിളികൊല്ലൂര്‍ സ്വദേശി സച്ചു ഒളിവിലാണ്. നജിയുടെ ഓട്ടോറിക്ഷ കേസിലെ പ്രതിയായ ഷെബിന്‍ഷായുടെ മേല്‍നോട്ടത്തിലായിരുന്നു വാടകയ്ക്ക് നല്‍കിയിരുന്നത്.
മരുമകന്‍ ജോലിക്ക് പോകാതിരിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പ്രതികാരമായായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ അല്ലെന്ന് തോന്നാതിരിക്കാനായാണ് മാല മോഷ്ടിച്ചത്. മോഷ്ടിച്ച മാല നജിക്ക് നല്‍കിയതായും അക്രമി സംഘം പൊലീസിനോട് വിശദമാക്കി. പൊലീസില്‍ പരാതി ഉണ്ടാവില്ലെന്ന ഉറപ്പിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ദമ്പതികളെ അക്രമിച്ച് മാല മോഷ്ടിച്ചത് ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയും പൊലീസ് ഇടപെടുകയും ആയിരുന്നു. മര്‍ദ്ദിക്കുകയായിരുന്നു ക്വട്ടേഷന്‍. കേസില്‍ അന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതല്‍ ചോദ്യം ചെയ്യലില്‍ നിന്ന് നജി ഒഴിഞ്ഞ് മാറിയിരുന്നു. ഇത് പൊലീസിന് സംശയത്തിന് കാരണമായി. നജിയുടെ മകളെ പരിടയം ഉണ്ടായിരുന്നതിനാല്‍ അക്രമത്തില്‍ ഷെബിന്‍ഷാ നേരിട്ട് പങ്കെടുത്തിരുന്നില്ല. മരുമകനും മകളും എത്തുന്ന സമയം നജി തന്നെയാണ് ക്വട്ടേഷന്‍ സംഘത്തെ അറിയിച്ചത്.
പൊലീസ് പിടികൂടുമെന്ന് വന്നപ്പോള്‍ ഒളിവില്‍ പോയ നജിയെ വര്‍ക്കലയില്‍ നിന്നാണ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam