
ഇടുക്കി: സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയിൽ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം ഇവർ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി കുറുപ്പം പറമ്പിൽ അംബികയും അറസ്റ്റിലായി. പണം അഭിചാര കർമ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ സംശയം.
ബിൻസിയുടെ മകൻ അഭിജിത്ത് അസം റൈഫിൾസിൽ സൈനികനാണ്. അഭിജിത്തിന്‍റെ ഭാര്യയും ബിൻസിയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. അഭിജിത്തിന്‍റെ ഭാര്യയുടെ 14 പവൻ സ്വർണം ബിൻസി പണയം വച്ചെന്നാണ് പരാതി. അതോടൊപ്പം ബിൻസിയുടെ മകളുടെ 10 പവൻ സ്വർണവും പണയം വച്ചു. എന്തിന് പണയം വച്ചു എന്ന് ചോദിച്ചപ്പോൾ ബിൻസി വ്യക്തമായ മറുപടി നൽകിയില്ല.
തുടർന്നാണ് ബിൻസിക്കെതിരെ മകൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ബിൻസി മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ഒരു മന്ത്രവാദിയെ കണ്ട് മടങ്ങുമ്പോഴാണ് പിടിയിലായത്. പണം അഭിചാര കർമ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ നിഗമനം. ബിൻസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam