മതിലകത്ത് ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയില്‍ നിന്നും പണം തട്ടിയ പാപ്പിനിവട്ടം സ്വദേശികളായ സുധീര്‍, സുബൈദ എന്നിവരെയാണ് മതിലകം പോലീസ് പിടികൂടിയത്.

തൃശൂര്‍: മതിലകം പുതിയ കാവില്‍ എസ്.ആര്‍.ഗോള്‍ഡ്' എന്ന പേരില്‍ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പാപ്പിനിവട്ടം ചിറ്റൂര്‍ക്കാട്ടില്‍ വീട്ടില്‍ സുധീര്‍ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയില്‍ നിന്നും മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കോടി രൂപ നിക്ഷേപിച്ചാല്‍ ജ്വല്ലറിയില്‍ പാര്‍ട്ട്ണറാക്കാം എന്ന് വാഗ്ദാനം ചെയ്ത് പാലക്കാട് കുഴല്‍മന്ദം സ്വദേശിയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. 2025 ജൂണ്‍ മാസത്തിന് ശേഷം പല തവണകളായി പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും, 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങിയുമാണ് തട്ടിപ്പ് നടത്തിയത്.

പരാതിക്കാരന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് മതിലകം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മതിലകം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ രജീഷ് എസ്, എസ് ഐ നെസിയ എം സാഹിബ്, ജി എസ് സി പി ഒ മാരായ പ്രബിന്‍, ഷനില്‍, ഷിജീഷ്, സി പി ഒ ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.