
ബോവിക്കാനം: സിസിടിവി ക്യാമറാ പരിസരത്ത് മാലിന്യം തള്ളി കടന്നു കളഞ്ഞ പെട്ടിഓട്ടോറിക്ഷയുടെ വിവരങ്ങൾ വ്യക്തമല്ല. ക്യാമറ സ്ഥാപിച്ച കമ്പനിയിൽ നിന്ന് വിശദീകരണം തേടാൻ മൂളിയാർ പഞ്ചായത്ത്. രാപ്പകൽ വ്യത്യാസമില്ലാതെ വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമാകുമെന്ന് വ്യക്തമാക്കി, രണ്ടര ലക്ഷം രൂപയിലേറ ചെലവിട്ടാണ് കാസർഗോഡ് മൂളിയാർ പഞ്ചായത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യം തള്ളിയവരിൽ നിന്നായി രണ്ട് ലക്ഷത്തോളം രൂപയും പഞ്ചായത്ത് പിഴയീടാക്കിയിരുന്നു.
എന്നാൽ ബുധനാഴ്ച വനമേഖലയ്ക്ക് സമീപത്തായി എരുമയുടെ ജഡം തള്ളിയ പെട്ടി ഓട്ടോ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് മൂളിയാർ പഞ്ചായത്ത് അസാധാരണ നടപടിക്ക് ഒരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി വി മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാപ്പകൽ ദൃശ്യം വ്യക്തമാകുമെന്ന് വിശദമാക്കി സ്ഥാപിച്ച ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാകാത്തത് പഞ്ചായത്തിന് നാണക്കേട് സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഭരണസമിതി തീരുമാനം.
ബോവിക്കാനത്തിനും ബാവിക്കരയടുക്കത്തിനും ഇടയിൽ സ്ഥാപിച്ച ക്യാമറാ പരിസരത്ത് ബുധനാഴ്ച രാത്രിയാണ് മുകൾ വശം മൂടിയ നിലയിലുള്ള പെട്ടി ഓട്ടോയിൽ എത്തിയവർ എരുമയുടെ ജഡം തള്ളിയത്. വനഭൂമിയിലാണ് എരുമയുടെ ജഡം കിടന്നിരുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പഞ്ചായത്തിന്റെ തീരുമാനം. മൂളിയാർ പഞ്ചായത്താണ് മേഖലയിൽ ക്യാമറ സ്ഥാപിച്ചിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടാൻ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ളത് അവ്യക്തമായ നിലയിലാണ് ഉള്ളത്. ബോവിക്കാനം ടൌണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വാഹനത്തിന്റെ നമ്പർ കണ്ടെത്താനായിട്ടില്ല.
മുകൾ വശം മൂടി നിലയിലുള്ള പെട്ടിഓട്ടോ പോലുള്ള വാഹനത്തിലാണ് എരുമയുടെ മൃതദേഹം കൊണ്ടുവന്നതെന്നാണ് മൂളിയാർ പഞ്ചായത്ത് പ്രസിഡന്റ് മിനി പിവി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്. ബുധനാഴ്ച പാതിരാത്രിയിലാണ് എരുമയുടെ ജഡം തള്ളിയതെന്നാണ് ലഭ്യമായ ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ മാർച്ചിൽ രണ്ടര ലക്ഷം രൂപയോളം ചെലവിട്ടാണ് പഞ്ചായത്ത് 10 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചത്. രാത്രിയും പകലും ഒരുപോലെ വ്യക്തമായ ദൃശ്യം ലഭിക്കുമെന്നാണ് സ്ഥാപിക്കുന്ന സമയത്ത് അധികൃതർ പറഞ്ഞിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam