അടൂർ കോട്ടമുകൾ സ്വദേശികളായ സലീനയെയും മക്കളെയുമാണ് വീടു കയറി ക്രൂരമായി മർദ്ദിച്ചത്.

അടൂർ: ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യത്തിൽ അമ്മയ്ക്കും മക്കൾക്കും ലഹരി മാഫിയ സംഘത്തിൻറെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ സലീനയെയും മക്കളെയുമാണ് വീടു കയറി ക്രൂരമായി മർദ്ദിച്ചത്. പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിൽ ആണ്. ഇന്നലെ രാത്രിയാണ് സലീനയും മക്കളും താമസിക്കുന്ന കോട്ടമുകളിലെ വീട്ടിലെത്തി പ്രതികൾ അക്രമം കാണിച്ചത്. ഒന്നാം പ്രതിയും പ്രദേശവാസിയുമായ സബീറിന്റെ ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യമാണ് ക്രൂരമർദ്ദനത്തിന് കാരണം. സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങൾ ഉപയോഗിച്ചുമാണ് മൂവരെയും പ്രതികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ സലീനക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടു ഉപകരണങ്ങളും പ്രതികൾ തല്ലി തകർത്തു. തലയ്ക്കും കഴുത്തിനും പുറത്തും പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിന് ശേഷം പ്രതികൾ ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടു. പ്രതികൾക്കായി അടൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം