മൂന്നാറിൽ ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവം; സംരക്ഷണ ഭിത്തിയില്ലാത്തത് അപകട കാരണമെന്ന് നാട്ടുകാർ

By Web TeamFirst Published Feb 18, 2020, 4:19 PM IST
Highlights

ഞായറാഴ്ച പോതമേട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ടണല്‍ ജോലിക്കാര്‍ സഞ്ചരിച്ച വാഹനമാണ് ഇവിടെ പതിച്ച് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുപാംഗരന്‍ എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

ഇടുക്കി: മൂന്നാര്‍-പോതമേട് ബൈപ്പാസ് റോഡില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംരക്ഷണ ഭിത്തിയുടെ അഭാവമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആക്ഷേപിച്ചു. പ്രളയത്തില്‍ റോഡിലൂടെയുണ്ടായ മഴവെള്ളപ്പാച്ചലില്‍ റോഡിന്റെ ഒരുഭാഗം തകരുകയും മണ്‍തിട്ട ഇടിയുകയും ചെയ്തിരുന്നു. പ്രളയം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാനോ തകര്‍ന്ന മണതിട്ടകള്‍ പുനര്‍നിര്‍മ്മിക്കാനോ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.

ഞായറാഴ്ച പോതമേട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ടണല്‍ ജോലിക്കാര്‍ സഞ്ചരിച്ച വാഹനമാണ് ഇവിടെ പതിച്ച് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുപാംഗരന്‍ എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിപ്പ് ഡ്രൈവര്‍ പാമ്പാടി സ്വദേശി അജയ് (24), വടാട്ടുപാറ സ്വദേശി കുര്യാക്കോസ് (55) എന്നിവരെ കോട്ടയം, എറണാകുളം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോതമേട്ടില്‍ നിരവധി ഭാഗങ്ങളില്‍ ഇത്തരത്തില്‍ റോഡിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുതാണിട്ടുണ്ട്. 

എന്നാല്‍ ഇവിടങ്ങളില്‍ ഇതുവരെ അധികൃതർ അപകട ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. നൂറുകണക്കിന് റിസോര്‍ട്ടുകളും കോട്ടേജുകളും പോതമേട്ടിലുണ്ട്. വിദേശിയരും സ്വദേശിയരുമായ ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഓരോ സീസനിലും ഇവിടെ എത്തുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് അധിക്യതുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

 

click me!