
മൂന്നാര്‍: പടയപ്പയുടെ സ്വന്തം മൂന്നാറില്‍, പുതിയൊരു കാട്ടുകൊമ്പന്‍ ഇറങ്ങി. തുമ്പി കൈ ഉയര്‍ത്തി ചിന്നം വിളിച്ച്, മൂന്നാര്‍ അപ്‌സൈക്കിള്‍ പാര്‍ക്കില്‍ നിലയുറപ്പിച്ചിരിയ്ക്കുകയാണ് കൊമ്പനാന. ഒര്‍ജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക്, കാട്ടുകൊമ്പന്‍. വിനോദ സഞ്ചാരികള്‍ മൂന്നറില്‍ പലയിടങ്ങളിലായി വലിച്ചെറിഞ്ഞ, പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്തുവെച്ചാണ്, അപ്‌സൈക്കിള്‍ പാര്‍ക്കിലെ അത്ഭുത കാഴ്ചകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ടണ്‍ കണക്കിന് പാഴ് വസ്തുക്കളാണ് ഇതുവഴി പുനഃരുപയോഗിച്ചിരിക്കുന്നത്. ഇത് മാത്രമല്ല പഴയ മൂന്നാറിലെ അപ് സൈക്കിള്‍ പാര്‍ക്കിന്‍റെ സവിശേഷത. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, പ്രകൃതിയ്ക്കും വന്യ ജീവികള്‍ക്കും എത്രമാത്രം ദോഷകരമാണെന്ന ഓര്‍മ്മപെടുത്തല്‍ കൂടിയാണ് ഈ കാഴ്ചകള്‍. ഒരു കുട്ടം ചെറുപ്പക്കാര്‍, ഒരു ദിവസം കൊണ്ട് മൂന്നാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച, പ്ലാസ്റ്റിക്കും മറ്റ് പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് പാര്‍ക്ക് സജ്ജീകരിച്ചിരിയ്ക്കുന്നത്. വാഹനങ്ങളുടെ അപ്‌ഹോള്‍സ്റ്ററി വേസ്റ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന കാട്ടുപോത്തും പ്ലേറ്റുകളും ക്യാനുകളും ഇലക്ട്രിക്കല്‍ വേസ്റ്റും ഉപയോഗിച്ച് നിര്‍മ്മിച്ച തീവണ്ടിയും പാര്‍ക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.
മൂന്നാറിന്‍റെ, മനോഹാരിതയില്‍ നിന്നും മാലിന്യത്തെ, പ്രത്യേകിച്ചും പ്ലാസ്റ്റിക്ക് മാലിന്യത്തെ മാറ്റിനിര്‍ത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പാര്‍ക്കും അനുബന്ധ നിര്‍മ്മാണങ്ങളും നടത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച ടൈലുകളാണ് നടപാതയില്‍ വിരിച്ചിരിക്കുന്നത്. 975 കിലോ പ്ലാസ്റ്റിക് വേസ്റ്റാണ്, 3,900 ടൈലുകള്‍ നിര്‍മ്മിയ്ക്കുന്നതിനായി പുനഃരുപയോഗിച്ചിരിയ്ക്കുന്നത്. പാര്‍ക്കിലെ ബഞ്ചുകളും പ്ലാസ്റ്റിക് നിര്‍മ്മിതമാണ്. ഹരിത കേരളം മിഷന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും യുഎന്‍ഡിപിയുടേയും നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണ്, ശുചിത്വ മൂന്നാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിയ്ക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ജൈവ വളമാക്കി മാറ്റുന്ന പദ്ധതിയും കൂടെയുണ്ട്. പ്രതിദിനം രണ്ട് ടണ്‍, ജൈവ മാലിന്യം വളമാക്കാന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജൈവ വളം, മൂന്നാര്‍ ഗ്രീന്‍ എന്ന പേരില്‍, കിലോയ്ക്ക് 16 നിരക്കില്‍ വിപണിയില്‍ എത്തിയ്ക്കും.