
കോഴിക്കോട് : 40 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ ഒടുവിൽ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി മോഹനൻ പിള്ളയാണ് നാല് പതിറ്റാണ്ടുകൾക്ക് ശേഷം പോലീസ് പിടിയിലാകുന്നത്.
1987 ജനുവരി 11-ന് വൈകിട്ട് 6 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ള, തന്റെ സഹോദരിയുടെ ഭർത്താവായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മോഹനൻ പിള്ള, ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്നോളം മാരകമായ വെട്ടുകളേൽപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിക്ക് 25 വയസ്സായിരുന്നു പ്രായം.
കൊലപാതകത്തിന് ശേഷം ആദ്യം വേളാങ്കണ്ണിയിലേക്ക് കടന്ന പ്രതി അവിടെ ഒളിവിൽ കഴിഞ്ഞു. പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഇവിടെ വെച്ച് തന്റെ യഥാർത്ഥ പേര് ഒളിപ്പിച്ചു വെച്ച്, മറ്റൊരു പേരിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും കുടുംബമായി താമസിച്ച് വരികയുമായിരുന്നു.
വർഷങ്ങളായി പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന പ്രതിയെ കുടുക്കിയത് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണ്. അടുത്തിടെ അസുഖം ബാധിച്ചതിനെ തുടർന്ന് പ്രതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ച് വെളിയം സ്വദേശിയായ ഒരാളെ പ്രതി അപ്രതീക്ഷിതമായി കണ്ടുമുട്ടി. തുടർന്ന് നാട്ടിലെ ചില കാര്യങ്ങളെക്കുറിച്ച് ഇയാൾ അന്വേഷിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്. വിവരമറിഞ്ഞ പൂച്ചാക്കൽ പോലീസ് കേസ് അന്വേഷണം വീണ്ടും ഊർജ്ജിതമാക്കി. പ്രതിയുടെ ബന്ധുക്കളെയും മറ്റും കണ്ട് രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ മെഡിക്കൽ കോളേജിൽ വെച്ച് പ്രതിയുമായി സംസാരിച്ചയാളിൽ നിന്ന് ലഭിച്ച നിർണായക സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു. കൃത്യമായ നീക്കത്തിലൂടെ പൂച്ചാക്കൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam