
കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി പരിക്കേറ്റ് കൊലപാതക്കേസിലെ എട്ടാ പ്രതിയ്ക്ക്. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നതിന് മുന്‍പ് സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കാനും ശ്രമം നടന്നതായാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. കണ്ണൂരിൽ വീട്ടിൽ ബോംബ് നിർമ്മാണണത്തിനിടെ പൊട്ടിത്തെറിയിൽ ആര്‍എസ്എസ് പ്രവർത്തകന്റെ കൈവിരലുകൾ അറ്റുപോയിരുന്നു.
സിപിഎം നേതാവ് ധൻരാജ് വധക്കേസ് പ്രതി കാങ്കോൽ ആലക്കാട്ട് ബിജുവിനാണ് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റത്. ഈ വീട്ടിൽ ഇത് രണ്ടാംതവണയാണ് ബോംബ് നിർമ്മാണത്തിനിടെ അപകടമുണ്ടാവുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും സ്ഫോടക വസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും പൊലീസ് വിശദമാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പയ്യന്നൂരിനടുത്ത് കാങ്കോൽ ആലക്കാട്ട് ബിജുവിന്റെ വീട്ടിൽ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി സമീപവാസികൾ കേട്ടത്.
വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബോംബിന്റെ അവശിഷ്ടങ്ങളുൾപെടെ മാറ്റിയിരുന്നു. ബിജുവിനെ രഹസ്യമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൂട്ടാളികൾ കൊണ്ടുപോവുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്നലെ ഫൊറൻസിക് സംഘം നടത്തിയ വിശദ പരിശോധനയിലാണ് ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനമാണെന്ന് വ്യക്തമായത്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കേസെടുത്ത പൊലീസ് കോഴിക്കോട് ആശുപത്രിയിൽ എത്തി പ്രതിയിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നു.
ഇയാളുടെ ഇടത്തെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. രണ്ട് വിരലുകൾ അറ്റുപോയ നിലയിലാണ്. സിപിഎം നേതാവായിരുന്ന ധനരാജിനെ വധിച്ച കേസിലെ എട്ടാം പ്രതിയായ ബിജു മറ്റ് അഞ്ച് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സംഘർഷ അവസ്ഥ ഇല്ലാത്ത സമയത്തുള്ള ഈ ബോംബ് നിർമ്മാണം നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് നീക്കമാണെന്നും നേതൃത്വത്തിന്റെ അറിവോടെ നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംഭവത്തേക്കുറിച്ച് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam