
തിരുവനന്തപുരം: 1981 ഡിസംബർ ഏഴിന് ഇടുക്കി പാണംകുട്ടിയിൽ സോഫിയ എന്ന പതിനേഴുകാരിയെ കുരുതികൊടുത്ത സംഭവം. 1995 -ൽ രാമക്കൽ മേട്ടിൽ സ്‌കൂൾ കുട്ടിയെ സ്വന്തം രക്ഷിതാക്കൾ തന്നെ കൊലക്ക് കൊടുത്ത കേസ്. 2017 ഏപ്രിൽ എട്ടിന് നന്തൻകോട്ട് നാലുപേരുടെ ജീവനെടുത്ത ആസ്ട്രൽ പ്രൊജക്ഷൻ. 2022 -ൽ നടന്ന ഇലന്തൂർ നരബലി. ഏറ്റവും ഒടുവിലായി, കേരളത്തെ ഞെട്ടിച്ചുകൊണ്ട്, ഇപ്പോൾ അരുണാചലിൽ നടന്നിരിക്കുന്ന കൂട്ട ആത്മഹത്യ. കേരളത്തിൽ ഇങ്ങനെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നടന്നിട്ടുള്ള മനുഷ്യകുരുതികൾ, ഒരു ഡസനിൽ അധികമാണ്.
ഇത്തവണത്തെ കൂട്ടമരണത്തെയും ലോക്കൽ പോലീസ് ബന്ധിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളോട് തന്നെയാണ്. ഇത്തരത്തിലുള്ള പല കൾട്ടുകളുടെയും പ്രചോദനം പാശ്ചാത്യ നാടുകളിൽ വേരുകളുള്ള സാത്താൻസേവ സംഘങ്ങളാണ്. വിദേശത്തു നിന്ന് വിനോദസഞ്ചാരികളായി നാട്ടിലെത്തിയ ചിലരിലൂടെയാണ് ഇത്തരം അന്ധവിശ്വാസ കൂട്ടായ്മകൾക്ക് കേരളത്തിൽ വേരോട്ടമുണ്ടായത്. നഗരത്തിലെ ആഡംബര ഫ്ലാറ്റുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
സാത്താന്റെ സംഖ്യയായ 666 നോടുള്ള പ്രിയം, പതിമൂന്നാം തീയതിയിൽ നടത്തപ്പെടുന്ന പതിവ് ആഭിചാര ക്രിയകൾ, കറുത്ത വസ്ത്രങ്ങൾ, ചുവന്ന വെളിച്ചം, തിരുവോസ്തിയുടെ ദുരുപയോഗം, ബ്ലാക്ക് മാസ്സ് എന്നിങ്ങനെ ചടങ്ങുകൾ നിരവധിയുണ്ട് ഇവർക്ക്. പുറന്തള്ളപ്പെട്ട മാലാഖയായ ലൂസിഫർ ആണ് ഈ ദുർമന്ത്രവാദികളുടെ പ്രിയ ആരാധനാ മൂർത്തി. സാത്താനെ പ്രീതിപ്പെടുത്താൻ രക്തം തീർത്ഥമായി നേദിക്കൽ മുതൽ നരബലി വരെ ചെയ്യാൻ കൾട്ട് അംഗങ്ങൾക്ക് മടിയില്ല. ലൈംഗികതയും, ലഹരിയും മുതൽ പുനർജ്ജന്മം വരെ നീളുന്ന പ്രലോഭനങ്ങൾ പലതാണ്.
ഒരിക്കൽ ഈ ദുർമന്ത്രവാദ കൾട്ടുകളുടെ കെണിയിൽ വീഴുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പിന്നെ, അതിനു പുറത്തുകടക്കുക അസാധ്യമാണ്. ആ വീഴ്ചയ്ക്ക് കാരണം, "Shared Delusional Disorder" എന്ന സവിശേഷ മാനസികാവസ്ഥയും. 1860 -ൽ "communicated psychosis" എന്ന പേരിൽ ഈ മാനസിക അപഭ്രംശം ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് ഫ്രഞ്ച് മനഃശാസ്ത്രജ്ഞനായ ജൂൾസ് ബെയിൽലാർജറാണ്. കേരളത്തിൽ ദുർമന്ത്രവാദങ്ങളുടെ പേരിലുള്ള മനുഷ്യക്കുരുതികൾ അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ അരുണാചലിൽ നടന്നിരിക്കുന്ന ഈ കൂട്ടമരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam