
ഇടുക്കി : നെടുംകണ്ടം ഇരട്ടകൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും തുടരും. 2018ൽ കാണാതായ സജിയുടെ അച്ഛൻ മാത്യുവിന്റെ തിരോധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇന്നലെ നാല് മണിക്കൂർ നടത്തിയ തെരച്ചിലിൽ കാര്യമായ തെളിവ് ഒന്നും കിട്ടിയില്ല.
മാത്യുവിന്റെ തിരോധാന കേസിൽ കഴിഞ്ഞ ദിവസമാണ് സജിയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. തുടന്ന് വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് വീടിന് സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അമ്മയെയും സഹോദരനെയും മറവുചെയ്ത സ്ഥലത്തിനോട് ചേർന്ന് മറ്റൊരു കുഴി മുമ്പെടുത്തതായി സജിയും ബന്ധുക്കളും പറഞ്ഞതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആദ്യഘട്ടത്തിൽ മഫ്തിയിലുള്ള പൊലീസ് സംഘം സജിയെ സംഭവ സ്ഥലത്തെത്തിച്ച് സ്ഥലം കാണിച്ചു തരാൻ ആവശ്യപ്പെട്ടു.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ച് ആഴത്തിൽ കുഴിയെടുത്ത് പരിശോധിച്ചു. ഈ കുഴിയിൽ നിന്ന് ചെറിയ അസ്ഥി കഷ്ണം കിട്ടിയെങ്കിലും മനുഷ്യന്റേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. കുഴിയിൽനിന്ന് വസ്ത്രങ്ങളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. മാലന്യങ്ങൾ നിക്ഷേപിച്ചിരുന്ന കുഴിയായിരുന്നു ഇത്. നാലു മണിക്കൂറിലധികെ തെരച്ചിൽ നടത്തിയിട്ടും കാര്യമായ തെളിവുകൾ കിട്ടാതെ വന്നതിനെ തുടർന്ന് ഏഴു മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു.
നാളെ രാവിലെ വീണ്ടും പരിശോധന തുടരും. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായ സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തത്. കാര്യമായ തുമ്പൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് ഫയൽ മാറ്റിവെച്ചു. അമ്മയെയും, സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി സമ്മതിച്ചതിന് പിന്നാലെയാണ് മാത്യുവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. എന്നാൽ മാത്യുവിനെ കൊലപ്പെടുത്തിയെന്നോ മറവു ചെയ്തിട്ടുണ്ടെന്നോ സജി ഇതുവരെ സമ്മതിച്ചിട്ടില്ല. വിശദമായ അന്വേഷണം ഈ കേസിൽ നടത്താനാണ് പോലീസിന്റെ നീക്കം. കൂടാതെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകളെ സജി ബലാത്സംഗം ചെയ്തെന്ന സംശയത്തിലും പോലീസ് ഉടൻ അന്വേഷണം തുടങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam