തിരുവനന്തപുരത്ത് സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കമായി. ഓഗസ്റ്റ് 25 വരെ കിഴക്കേകോട്ടയിൽ നടക്കുന്ന മേളയിൽ വിലക്കുറവിൽ ഉത്പന്നങ്ങളും, പ്രത്യേക ഓണക്കിറ്റുകളും, ആകർഷകമായ സമ്മാന പദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും മെഗാ ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം: സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. പൊതു ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷനായിരിക്കും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ആദ്യ വില്പന നിർവഹിക്കും. ഡോ. ശശി തരൂർ എംപി, മേയർ വി വി രാജേഷ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
എംഎൽഎമാരായ എൻ ശക്തൻ, വി ജോയ്, നഗരസഭ കൗൺസിലർ എസ് കെ പി രമേശ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം യു ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നലകുന്നതിനു പുറമെ മികച്ച ഒരു ഷോപിങ് അനുഭവം കൂടി ഉപഭോക്താവിന് നലകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്.
സ്വകാര്യ - സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്‌ഫെയർ സംഘടിപ്പിക്കുന്നത്. ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4,000 സ്‌ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങളുടെ സ്റ്റാളുകളാണ് മെഗാ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ വൈകിട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക. മറ്റു 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ നടത്തും.
ഓണക്കിറ്റുകളും ഓണം ഗിഫ്റ്റ് കാർഡും:
ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. പരമാവധി വില്പന വില 1,280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.
25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ്, 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും സപ്ലൈകോ നൽകുന്നു. ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്‌നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ലഭിക്കുക. ഇതിനുപുറമേ, സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം
ഓണം കസ്റ്റമർ ബോണസ് കൂപ്പണും സമ്മാന കൂപ്പണും:
1500 രൂപയുടെ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ സപ്ലൈകോ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്‌സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം.
കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനം നൽകും. നറുക്കെടുപ്പ് വിജയിക്ക് മോട്ടോർ സൈക്കിൾ, രണ്ടാം സ്ഥാനം രണ്ടു പേർക്ക് അര പവൻ സ്വർണ നാണയംവീതം, മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകൾ, ജില്ലാ തല വിജയികൾക്ക് സ്മാർട്ട് ഫോണുകൾ, എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ എന്നിങ്ങനെ വിവിധ സമ്മാന പദ്ധതികൾ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ:
എഴുപതോളം വിവിധ ബ്രാൻഡഡ് എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ ലഭിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക കോമ്പോ ഓഫറുകളും വിലക്കുറവും ഉണ്ട്.


