ചാംപ്യൻസ് ബോട്ട് ലീഗിലെ ആദ്യ ജേതാവ് നടുഭാഗം ചുണ്ടൻ, ആവേശത്തുഴയേറ്റി ജലപ്പോര്

By Web TeamFirst Published Aug 31, 2019, 4:48 PM IST
Highlights

താളത്തിൽ തുഴയെറിഞ്ഞ്, വേഗത്തിലൊരിഞ്ച് പോലും വിട്ടുകൊടുക്കാതെ, വെള്ളത്തിലൊരു പോരാട്ടം. നെഹ്‍റു ട്രോഫി ജലമേള തുടങ്ങുകയായി. ആവേശമേറ്റി ഒപ്പം സച്ചിനുമെത്തി. 

ആലപ്പുഴ: അറുപത്തേഴാമത് നെഹ്‍റു ട്രോഫി വള്ളംകളിക്ക് പുന്നമടയിൽ തുടക്കമായി. ചാംപ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആവേശപ്പോരിന് ഊർജമേറ്റി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിനും ഒപ്പമെത്തി. നെഹ്‍റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്തത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ചാംപ്യൻസ് ബോട്ട് ലീഗിലെ ആദ്യ  ചാമ്പ്യനെന്ന ചരിത്രനേട്ടത്തിനുടമയായത് നടുഭാഗം ചുണ്ടനാണ്. നെഹ്‍റു ട്രോഫി അഭിമാനത്തോടെ നെഞ്ചേറ്റുകയാണ് അങ്ങനെ പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടൻ. രണ്ടാം സ്ഥാനത്തെത്തിയത് ചമ്പക്കുളം ചുണ്ടനാണ് (യുബിസി കൈനകരി). കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ.

പ്രളയദുരിതത്തിൽ ഇരയായവർക്കൊപ്പമുണ്ടെന്ന് സച്ചിൻ പറഞ്ഞു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമുണ്ട് താൻ. വെല്ലുവിളികൾ മറികടക്കണം. കായിക ഇനങ്ങൾക്ക് എന്നും കേരളം പിന്തുണ നൽകിയിട്ടുണ്ട്. അത് തനിക്ക് നേരിട്ടറിയാവുന്നതാണ് - സച്ചിൻ പറഞ്ഞു.

ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന വള്ളം കളി മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് കേരളത്തിന്‍റെ ഐക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും പിണറായി. 

രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‍സ് മത്സരത്തോടെയാണ് ജലമേളയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ, പിന്നീട് മാസ് ഡ്രില്ല്. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‍സ് പൂർത്തിയായി.

ഫൈനൽസിൽ നെഹ്‍റു ട്രോഫിക്കായി മത്സരിച്ചത് ഈ വള്ളങ്ങളാണ്:

കാരിച്ചാൽ ചുണ്ടൻ(പൊലീസ് ബോട്ട് ക്ലബ്ബ്)

ചമ്പക്കുളം ചുണ്ടൻ( യുബിസി കൈനകരി)

ദേവസ് ചുണ്ടൻ ( എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് കുമരകം)

നടുഭാഗം ചുണ്ടൻ ( പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബ്)

 

 

click me!