
പത്തനംതിട്ട: വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കത്തിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. നരിയാപുരം ഇണ്ടിളിയപ്പൻ ക്ഷേത്രത്തിനു സമീപം ബിബിൻ നിവാസിൽ താമസിക്കുന്ന കെ ഭരത് കുമാറിന്റെ വീടിനാണ് 11 ന് വൈകിട്ട് 6.30 ഓടെ തീപിടിച്ച് ഉപകരണങ്ങൾ കത്തിനശിച്ചത്. കേസിൽ അയൽവാസിയായ രതീഷ് ഭവനം വീട്ടിൽ രതീഷ് ചന്ദ്രനെ (40) ആണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഭരത് കുമാറിന്റെ വീട്ടിലെ ഗ്യാസ് ലീക്കാണെന്ന് ആശാവർക്കറെ വിളിച്ച് അറിയിച്ചതായി അറിഞ്ഞ ഇദ്ദേഹം, രതീഷിനെ വിളിച്ചു കാര്യം അന്വേഷിച്ചു. ഈ സമയം ഇയാൾ ഭരത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നു. എന്തിനാണ് വീട്ടിൽ കയറിയത് എന്ന് ചോദിച്ചപ്പോൾ വീട് കത്തിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ ഇയാൾ, വീടിന് തീയിടുകയായിരുന്നു. ഏഴരയോടെ വീട്ടിലെത്തിയ ഭരത്തും കുടുംബവും കണ്ടത് വീട്ടുപകരണങ്ങൾ എല്ലാം കത്തിനശിച്ചതായിട്ടാണ്. ആകെ 56,500 രൂപയുടെ മുതലുകൾ തീപിടിച്ച് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
വിവരമറിഞ്ഞ് പൊലീസ് ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്റ്റേഷനിൽ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എസ് സി പി ഓ ജയരാജ് മൊഴി രേഖപ്പെടുത്തി. എസ് ഐ കെ ജി ബാലസുബ്രഹ്മണ്യൻ കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും മറ്റും എത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രതിയെ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസിനും ബോധ്യപ്പെട്ടു. തുടർന്ന് സാക്ഷികളെയും മറ്റും കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി.
വീടിന്റെ ഹാൾമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി, തീയിട്ടതിനെ തുടർന്ന് തടിക്കട്ടിൽ, മെത്ത, ഇരുമ്പിലും പ്ലൈവുഡിലും തീർത്ത മേശ, തടികൊണ്ട് നിർമ്മിച്ച ദിവാൻ കോട്ട്, പ്ലാസ്റ്റിക് കസേര, മേശമേൽ വച്ചിരുന്ന കളിപ്പാട്ടങ്ങൾ നോട്ട് ബുക്കുകൾ, ബാങ്ക് പാസ് ബുക്കുകൾ. ഹാൻഡ്ബാഗ് തുടങ്ങിയ സാധന സാമഗ്രികൾ കത്തി നശിച്ചു. അയകളിൽ തൂക്കിയിട്ടിരുന്ന തുണികളും പൂർണമായും കത്തിനശിച്ചു. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊലീസ് തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam