
പാലക്കാട്: ഓട് നീക്കി അട്ടം പൊളിച്ച് അടുക്കളയിൽ പാകം ചെയ്തുവെച്ച ഭക്ഷണം കഴിക്കുക, വീട്ടിൽ കയറി ചെറിയ കുട്ടികളെ ആക്രമിക്കുക, കടകളിൽ കയറി സാധനങ്ങൾ നശിപ്പിക്കുക, കൃഷിയിടത്തിൽ വിളവുകളെല്ലാം ഇല്ലാതാക്കുക...ആനയ്ക്കും പുലിക്കും പന്നിക്കും പുറമെ കുരങ്ങു ശല്യത്തിൽ വലഞ്ഞ് നെല്ലിയാമ്പതിക്കാർ. പുലയമ്പറ, കൈകാട്ടി, നൂറടി, പാടഗിരി പ്രദേശത്തെ വീടുകളിലും, കടകളിലുമെത്തിയാണ് കുരങ്ങുകൾ നാശം വിതയ്ക്കുന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികളിലെ വീടുകളിലെ ഓട് മാറ്റി ഇറങ്ങി ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതും, കുട്ടികളെ ഉപദ്രവിക്കുന്നതും പതിവെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന ചക്കക്കൊമ്പനും ചുള്ളിക്കൊമ്പനും പ്രദേശത്ത് ഭീതി പരത്തുന്നതിനിടെയാണ് കുരങ്ങുശല്യവും രൂക്ഷമായത്.
ഇടക്കിടെ പുലിയിറങ്ങുന്നതും പതിവായി കാട്ടുപന്നി, മുള്ളൻ പന്നി ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഇവയെ തുരത്താനായി മനുഷ്യ- വന്യമൃഗ സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയിൽ പദ്ധതികളുണ്ട്. സൗരോർജവേലി, ഫെൻസിങ്ങ്, മുഴുവൻ സമയ ആർആർടി നിരീക്ഷണവും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടുപന്നികളെ തുരത്താൻ പഞ്ചായത്തും നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ കുരങ്ങുകളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി എസ് പ്രസാദ് വനം വകുപ്പിന് കത്ത് നൽകി. എന്നാൽ കുരങ്ങ്, മയിൽ, മലയണ്ണാൻ എന്നിവയെ തുരത്താൻ ഉന്നതതലങ്ങളിൽ നിന്നും നിർദ്ദേശം വേണമെന്നാണ് മറുപടി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഇതു സംബന്ധിച്ച തീരുമാനമെടുക്കാനാവൂവെന്നാണ്ക്കാനാവൂവെന്നാണ് അറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam