
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവർത്തിപ്പിക്കാൻ പറ്റില്ല. സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല. എ.ഇ.ആർ.ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത്. ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. വയനാട് മെഡിക്കൽ കോളേജിൽ ഇന്നലെയാണ് പുതിയ സിടി സ്കാൻ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തത്
വയനാട് ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ ജർമൻ നിർമ്മിത എഫ്.സി.ടി ഐസ്ട്രീം മോഡൽ സി.ടി സ്‌കാൻ കഴിഞ്ഞ ദിവസം വലിയ ആഘോഷത്തോടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 3.98 കോടി രൂപയുടെ അത്യാധുനിക ജർമ്മൻ യന്ത്രമാണ് വാങ്ങിച്ചത്. അനുബന്ധ സംവിധാനങ്ങളടക്കം 7 കോടിയാണ് ആകെ ചെലവ്. അത്യാധുനിക രീതീയിലുള്ള ഐസ്ട്രീം മോഡൽ ഉപകരണം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് മുംമ്പൈ തുറമുഖത്ത് ഇറക്കി വാഹന മാർഗമാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഷീൻ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് ആശുപത്രിയിലുണ്ടായിരുന്ന യുണിറ്റ് നാല് സ്‌ളൈഡുകൾ ഉള്ളതായിരുന്നുവെങ്കിൽ പുതിയ യൂണിറ്റ് 64 സ്ളൈഡുകൾ ഉള്ളതാണ്. ഇതിനാൽ തന്നെ പരശോധന ഫലം വളരെ വിശദമായും കൃത്യതയോടെയും ലഭ്യമാകും. എന്നാൽ ലൈസൻസ് ലഭിക്കാതെ ഉദ്ഘാടനം മാത്രം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇലക്ഷൻ സ്റ്റണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഒന്നര വർഷത്തോളമായി വയനാട് മെഡിക്കൽ കോളേജിൽ സി.ടി സ്‌ക്കാൻ പ്രവർത്തനം നിലച്ചിട്ട്. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് സി.ടി സ്‌കാൻ എത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ സി.ടി പ്രവർത്തന രഹിതമായത് അടിയന്തര ഘട്ടങ്ങളിൽ ഏറെ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. താത്ക്കാലിക ബദൽ സംവിധാനം എന്ന നിലയിൽ നല്ലൂർനാട് അംബേദ്ക്കർ ക്യാൻസർ സെന്ററിൽ രോഗികളെ എത്തിച്ചായിരുന്നു സി.ടി പരിശോധനകൾ നടത്തിയിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam