
തൊടുപുഴ : ഇടുക്കിയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പാണ് വധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനുഷയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ അനുഷയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടക്കും. തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തിൽ ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ് അനുഷ ജോര്‍ജ്. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടേയും സാബുവിന്‍റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു.
അതേസമയം അനുഷ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പി മധു ആർ.ബാബുവിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.
അതേസമയം കണ്ണൂരിൽ ഭർത്തൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കണ്ണൂർ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ഭാര്യ പ്രിയയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Read More : 'പഠിക്കുന്ന സ്ഥാപനത്തിലെത്തി, കൂട്ടുകാരുമായി പിന്തുടര്‍ന്നു'; ന്യൂമാഹി ആക്രമണത്തിന് പിന്നില്‍ പ്രണയപ്പക